ശബരിമല ∙ സന്നിധാനത്തു ദേവസ്വം ബോർഡ് അംഗവും ആർഎസ്എസ് നേതാവും ആചാരലംഘനം നടത്തിയെന്ന ആക്ഷേപങ്ങൾക്കിടെ പ്രതികരണവുമായി ശബരിമല തന്ത്രി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടുന്നത് ആചാര ലംഘനമാണെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പന്തളം രാജകുടുംബത്തിനും തന്ത്രിക്കും മേൽശാന്തിക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ കയറാൻ അനുവാദമുള്ളതെന്നും തന്ത്രി വ്യക്തമാക്കി.
ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതു ചർച്ചയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാംപടി കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവർക്കുമെതിരെ നടപടി വേണമെന്നു ഭക്തരും സംഘടനകളും ആവശ്യപ്പെട്ടു. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴായിരുന്നു സംഭവം.
ഇരുമുടിക്കെട്ടില്ലാതെ വൽസന്‍ തില്ലങ്കേരി പതിനെട്ടാം പടികയറി ആചാരലംഘനം നടത്തിയെന്ന ആക്ഷേപം അന്വേഷിക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പടിയില്‍ പിന്‍തിരിഞ്ഞുനിന്നതും ആചാര ലംഘനമാണെന്നു ബോർഡ് വ്യക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ നിന്നത് അറിവില്ലായ്മകൊണ്ടാണെന്നു വൽസൻ തില്ലങ്കേരി മനോരമ ന്യൂസ് ചർച്ചയിൽ പറഞ്ഞു. പടികയറിയ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ പടി കയറിയതിന് അയ്യപ്പൻ തന്നോടു ക്ഷമിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.