ശബരിമലയിൽ അഹിന്ദുക്കളെ വിലക്കരുത്: സർക്കാർ ഹൈക്കോടതിയില്‍

ശബരിമല ക്ഷേത്രം (ഫയൽ ചിത്രം)

കൊച്ചി∙ ശബരിമലയിൽ അഹിന്ദുക്കളെ വിലക്കരുതെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇസ്‍ലാം, ക്രിസ്ത്യൻ മതക്കാരും അയ്യപ്പദർശനത്തിനായി ശബരിമലയിൽ എത്താറുണ്ട്. വാവര് പള്ളിയില്‍ പ്രാർഥിക്കുന്നത് ശബരിമലയുമായി ബന്ധപ്പെട്ട ആചാരമാണ്. അഹിന്ദുക്കളെ തടയണമെന്ന ഹർജിയിൽ മറ്റു സമുദായങ്ങളെക്കൂടി കക്ഷിചേർക്കണമെന്നും സർക്കാർ നിലപാട് സ്വീകരിച്ചു. 

ക്ഷേത്രത്തിന്റെ ഉടമസ്ഥതയെ ചൊല്ലി തർക്കമുണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ശബരിമല ആദിവാസി വിഭാഗങ്ങളുടെ ആരാധനാലയമാണെന്ന വാദമുണ്ട്. ശബരിമല ബുദ്ധക്ഷേത്രമാണെന്ന മറ്റൊരു വാദവും നിലനിൽക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചത്.

ജന്മം കൊണ്ട് ക്രിസ്ത്യാനിയായ യേശുദാസാണ് ശബരിമലയിലെ ഹരിവരാസനം പാടിയത്. വഖഫ് ബോർഡ്, ഇസ്‍ലാം സംഘടനകൾ, വാവര് ട്രസ്റ്റ്, ആദിവാസി സംഘടനകൾ എന്നിവരുമായി കൂടിയാലോചിച്ചശേഷമേ ഹർജിയിൽ തീരുമാനം എടുക്കാവൂ. പൊതുജനങ്ങളുടെ ശ്രദ്ധ വിഷയത്തിലേക്ക് എത്തിക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.