ജോര്‍ജ് അല്ലെങ്കില്‍ കാണേണ്ടെന്നു വനിതാ കമ്മിഷന്‍; അഭിഭാഷകനെ മടക്കി

പി.സി.ജോര്‍ജ്, രേഖ ശര്‍മ

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയെ, അവഹേളിച്ച കേസിൽ പി.സി. ജോർജ് എംഎൽഎയുടെ അഭിഭാഷകനെ കാണാൻ വിസമ്മതിച്ച് ദേശീയ വനിതാ കമ്മിഷൻ. പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ജോർജ് നേരിട്ടെത്താത്തിരുന്നതിനെ തുടർന്നാണിത്.

അഭിഭാഷകനായ അഡോൾഫ് മാത്യു ഇന്നലെ കമ്മിഷൻ ആസ്ഥാനത്ത് എത്തിയെങ്കിലും കമ്മിഷൻ അധ്യക്ഷ രേഖ ശർമ കാണാൻ അനുമതി നൽകിയില്ല. ജോർജ് എത്തിയിട്ടുണ്ടോ എന്ന് ഫോൺ മുഖാന്തരം ആരാഞ്ഞ കമ്മിഷൻ അഭിഭാഷകനാണെങ്കിൽ കാണാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി. നിയമലംഘനമാണിതെന്ന് അഭിഭാഷകൻ വാദിച്ചപ്പോൾ മറുപടി ഓഫിസിൽ എൽപ്പിച്ചു മടങ്ങിക്കോളൂ എന്നായിരുന്നു പ്രതികരണം.

സമാന പരാതിയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ തന്റെ പേരിൽ ക്രിമിനൽ കേസുണ്ടെന്നും ഇതു നിലനിൽക്കെ, ഇക്കാര്യത്തിൽ മറ്റാർക്കും വിശദീകരണം നൽകാനാവില്ലെന്നും ജോർജിന്റെ അഭിഭാഷകൻ എഴുതി നൽകി. ഇതിനു ഭരണഘടനയുടെ പിന്തുണ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വാറന്റടക്കമുള്ള നടപടികൾക്ക് അധികാരമുണ്ടെന്നിരിക്കെ കമ്മിഷൻ എന്തു നിലപാടു സ്വീകരിക്കുമെന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ അധ്യക്ഷ രേഖ ശർമ പ്രതികരിച്ചിട്ടില്ല. രണ്ടു തവണ സമയം അനുവദിച്ചിട്ടും ജോർജ് ഒഴിഞ്ഞുമാറിയതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ഇന്നെത്തണമെന്ന് അന്ത്യശാസനം നൽകിയിരുന്നത്.