യുവതീപ്രവേശത്തിന് സ്റ്റേ ഇല്ല; റിവ്യൂ ഹർജികൾ ജനുവരി 22ന് പരിഗണിക്കും

ന്യൂഡൽഹി∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ നൽകാതെ സുപ്രീംകോടതി. സെപ്റ്റംബർ 28ലെ വിധി നിലനിൽക്കും. അതേസമയം, വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2019 ജനുവരി 22നാകും ഹർജികൾ പരിഗണിക്കുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു തീരുമാനമെടുത്തത്. ഹർജിക്കാർക്കും അഭിഭാഷകർക്കും ചേംബറിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ശബരിമല സംരക്ഷണ ഫോറം തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം രാവിലെ ഉന്നയിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.

ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. ജസ്റ്റിസ് ഇന്ദു മൽഹോത്ര എതിർത്തു. വിധി പറഞ്ഞ ബെഞ്ച് തന്നെയാണു പുനഃപരിശോധനാ ഹർജികളും പരിശോധിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിനാൽ, പുനഃപരിശോധനാ ബെഞ്ചിലെ അഞ്ചാമത്തെയാളും അധ്യക്ഷനുമായി ചീഫ് ജസ്റ്റിസ് ഗൊഗോയ് എത്തി. വിശദവിവരങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ അറിയാം.