ഇരുമുടിക്കെട്ടിനെ ഏറുപടക്കമാക്കി;സംഘികൾക്കു നുണ ശ്വാസമെടുപ്പ് പോലെ: ഐസക്

തിരുവനന്തപുരം ∙ അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഏറുപടക്കമായി ഉപയോഗിച്ചെന്ന് ധനമന്ത്രി തോമസ് ഐസക്. സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസി ടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ട് ചെയ്യിച്ചത് ആരായിരിക്കുമെന്ന് അവർക്കു ബോധ്യമായിക്കാണുമെന്നും ഐസക് പറഞ്ഞു.

തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൻ സാധ്യതയില്ല. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽനിന്ന് ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളതെന്നും ഐസക് വ്യക്തമാക്കി. കെ. സുരേന്ദ്രന്റെ വിഡിയോ സഹിതമാണ് തോമസ് ഐസക് സമൂഹമാധ്യമത്തില്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

തോമസ് ഐസക്കിന്റെ കുറപ്പിന്റെ പൂര്‍ണരൂപം: 

അയ്യപ്പഭക്തർ പരമപവിത്രമായി കാണുന്ന ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച ബിജെപി നേതാവ് കെ സുരേന്ദ്രന്റെ തനിനിറം വിശ്വാസികൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഹീനമായ ഈ കൃത്യം സിസിടിവിയുടെ മുന്നിൽവെച്ചു സുരേന്ദ്രനെക്കൊണ്ടു ചെയ്യിച്ചത് ആരായിരിക്കും എന്ന് അവർക്കു ബോധ്യമായിക്കാണും.

ദൃശ്യം വ്യക്തമായി പതിഞ്ഞതറിയാതെ, തന്റെ ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്നു പത്രക്കാരോടു കള്ളം പറഞ്ഞ സുരേന്ദ്രന് ഇളിഭ്യതയൊന്നും തോന്നാൻ സാധ്യതയില്ല. കാരണം, സംഘികൾക്കു നുണ ശ്വാസമെടുപ്പും ഹൃദയമിടിപ്പും പോലെ ജീവിതത്തിന്റെ ഭാഗമാണ്. തൊണ്ടിസഹിതം പിടിക്കപ്പെട്ടാലും ജാള്യമൊന്നും തോന്നാൻ സാധ്യതയില്ല. ഇരുമുടിക്കെട്ട് പൊലീസ് നിലത്തിട്ടു ചവിട്ടിയെന്ന് സുരേന്ദ്രൻ ആരോപിക്കുമ്പോൾ, തറയിൽ ഇരുമുടിക്കെട്ടെടുത്ത് സുരേന്ദ്രനു നൽകുന്ന പത്തനംതിട്ട എസ്പിയാണ് സിസി ടിവി ദൃശ്യത്തിലുള്ളത്.

കൈയോടെ പിടിക്കപ്പെട്ട സുരേന്ദ്രനിപ്പോൾ പ്രതിക്കൂട്ടിലാണ്. വിധിയെഴുതേണ്ടതു യഥാർഥ വിശ്വാസികളും. എങ്ങനെയും കേരളത്തിലൊരു കലാപം സൃഷ്ടിക്കാനുള്ള ദുഷ്ടമനസ്സ്, ഒരു സാക്ഷിമൊഴിയുടെയും സഹായമില്ലാതെ വ്യക്തമായിക്കഴിഞ്ഞു. ഇനി ശിക്ഷ യഥാർഥ വിശ്വാസികൾ വിധിക്കട്ടെ.