ശബരിമലയിൽ അതിക്രമം: പൊലീസുകാരെ തിരിച്ചറിയാനായില്ലെന്ന് ഡിവൈഎസ്പി

നിലയ്ക്കലില്‍ നടന്ന പൊലീസ് ലാത്തിച്ചാര്‍ജ് (ഫയല്‍ചിത്രം)

കൊച്ചി∙ ശബരിമലയിൽ അതിക്രമം കാണിച്ചെന്ന് ആരോപിക്കപ്പെടുന്ന പൊലീസുകാരെ തിരിച്ചറിയാനായില്ലെന്ന് പത്തനംതിട്ട ഡിവൈഎസ്പി എസ്. റഫീഖ് ഹൈക്കോടതിയിൽ അറിയിച്ചു. ലഭ്യമായ വിഡിയോയിലുള്ള ദൃശ്യങ്ങളിൽ അതിക്രമം നടത്തിയ പൊലീസുകാർ ആരൊക്കെയെന്നു വ്യക്തമല്ല. ഹർജിക്കാരന്റെ പക്കലുള്ള ദൃശ്യങ്ങളുടേയും ഫോട്ടോകളുടെയും യഥാർഥ പകർപ്പ് ലഭ്യമാക്കിയാൽ പരിശോധിച്ച് തുടർനടപടി സ്വീകരിക്കാൻ തയാറാണെന്നും ഡിവൈഎസ്പി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 

ശബരിമലയിൽ പൊലീസ് അതിക്രമം കാണിച്ചെന്നും നിരപരാധികളെ ആക്രമിച്ചെന്നും വാഹനങ്ങൾ തച്ചുടച്ചെന്നും കാണിച്ച് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ അനോജ്കുമാർ സമർപ്പിച്ച ഹർജിയിലാണ് പൊലീസ് വിശദീകരണം. കഴിഞ്ഞയാഴ്ച ഇതേ കേസ് പരിഗണിക്കുമ്പോൾ ശബരിമലയിൽ പൊലീസിന്റെ ഭാഗത്തു നിന്ന് അതിക്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വാഹനങ്ങൾ തച്ചുടച്ചവർക്കെതിരെ എന്തു നടപടിയെടുത്തുവെന്നു ചോദിച്ച കോടതി പൊലീസിനു പ്രഫഷനൽ സമീപനമാണു വേണ്ടതെന്നു വ്യക്തമാക്കിയിരുന്നു.