പ്രതിഷേധ, പ്രാർഥനാ യജ്ഞങ്ങളില്‍ പങ്കെടുക്കരുത്: നിയന്ത്രണവുമായി പൊലീസ്

നിലയ്ക്കൽ ∙ ശബരിമലയിലെ നിലവിലുള്ള സ്ഥിതി കണക്കിലെടുത്ത് മലയിറക്കത്തിനു സമയം നിശ്ചയിച്ച് പൊലീസ്. മല കയറി ആറു മണിക്കൂറിനുള്ളിൽ തിരിച്ചിറങ്ങണമെന്ന് ആവശ്യപ്പെട്ട്, ഇന്‍റലിജന്‍സ് റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്ക് നോട്ടിസ് നൽകി. പ്രാർഥനാ യജ്ഞങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുക്കരുതെന്നും നോട്ടിസിൽ പറയുന്നു. നിലയ്ക്കലിൽനിന്ന് പുറപ്പെടുമ്പോഴാണ് നോട്ടിസ് നൽകുന്നത്. ഇന്‍റലിജന്‍സ് റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്കെതിരെയാണ് നടപടിയെന്നും തീര്‍ഥാടകര്‍ക്കു നോട്ടിസ് നല്‍കില്ലെന്നും പൊലീസ് അറിയിച്ചു ‌

പ്രതിഷേധക്കാര്‍ക്കു തടയിടാന്‍ പുല്ലുമേട് കാനനപാതയില്‍ ഇന്നു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പുല്ലുമേട് വഴി തിരുവനന്തപുരം, കൊല്ലം ജില്ലക്കാരെയാണ് പ്രവേശപ്പിക്കാതിരുന്നത്. സന്നിധാനത്ത് പ്രതിഷേധിച്ചവരില്‍ ഏറെയും പുല്ലുമേട് വഴി വന്നവരാണെന്നാണു പൊലീസ് പറയുന്നത്. മറ്റു ജില്ലകളില്‍നിന്നുള്ളവരെ ഫോട്ടോ എടുത്തശേഷമാകും കടത്തിവിടുക. ബിജെപി സര്‍ക്കുലര്‍ പ്രകാരം ഇന്നും നാളെയുമായി എത്തേണ്ടത് തിരുവനന്തപുരം, കൊല്ലം ജില്ലക്കാരാണ്. ഇതു മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടിയെന്നാണു സൂചന.