പൊലീസിന്റേത് തീര്‍ഥാടകരെ കടത്തിവിടാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍: പൊൻ രാധാകൃഷ്ണൻ

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണൻ നിലയ്ക്കലിൽ തീർഥാടകരോടു സംസാരിക്കുന്നു. ചിത്രം: രാഹുൽ ആർ. പട്ടം.

പമ്പ∙ ശബരിമല ദർശനത്തിനായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ പമ്പയിൽനിന്ന് തിരിച്ചു. അതേസമയം, പമ്പയിൽ മാധ്യമങ്ങളെ കണ്ട അദ്ദേഹം ഭക്തരെ കുറ്റവാളികളായി കാണുന്ന നടപടികൾ മനോവിഷമം ഉണ്ടാക്കിയതായി പറഞ്ഞു. ‘നിലയ്ക്കലില്‍ എസ്പി പറഞ്ഞു, ഞങ്ങളൊരു മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. അതിനനുസരിച്ചു മാത്രമേ തീർഥാടകരെ കടത്തി വിടുകയുള്ളൂ എന്ന്.’ ഈ പരാമർശത്തെ പരിഹസിച്ച കേന്ദ്രമന്ത്രി – നിലയ്ക്കലിൽനിന്നു സന്നിധാനത്തേക്ക് ഒരു തീർഥാടകനും പോകാതിരിക്കാനുള്ള മാസ്റ്റർ പ്ലാനാണു പൊലീസ് നടപ്പാക്കുന്നതെന്നു വ്യക്തമാക്കി. തെറ്റുകൾ തിരുത്താൻ സർക്കാർ തയാറാകണം. ഇല്ലെങ്കിൽ ജനങ്ങള്‍ തിരുത്തിക്കും. ലോകത്ത് ഒരു ആത്മീയ കേന്ദ്രത്തിലും 144 പ്രഖ്യാപിച്ച ചരിത്രമില്ല. ശബരിമലയിൽ അത് എന്തിനുവേണ്ടിയാണെന്നു ഭക്തരോടു പറയാനുള്ള ബാധ്യതയും സർക്കാരിനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.