ഒമാനിൽ വാഹനം ഡിവൈഡറിൽ ഇടിച്ചു കത്തി; മൂന്ന് മലയാളികൾ മരിച്ചു

അസൈനാർ, സലാം, ഇ.കെ.അഷ്റഫ്

സലാല ∙ ഒമാനിലെ സലാലയ്ക്കു സമീപം മിർബാർത്തിൽ വാഹനാപകടത്തിൽ 3 മലയാളികൾ മരിച്ചു. ഒരാൾക്കു പരുക്കേറ്റു. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ സലാം (40), അസൈനാർ (45), ഇ.കെ.അഷ്റഫ് ഹാജി കക്കാട് കരിമ്പിൽ (43) എന്നിവരാണു മരിച്ചത്.

അസൈനാരും അഷ്റഫും സന്ദർശക വീസയിൽ എത്തിയതായിരുന്നു. മൃതദേഹങ്ങൾ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പരുക്കേറ്റ ഉമ്മർകോയയെ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സന്ദർശക വീസയിൽ എത്തിയ സുഹൃത്തുക്കളായ അസൈനാർ, അഷ്റഫ്, ഉമ്മർകോയ എന്നിവരുമായി സലാം യാത്രപോകുമ്പോൾ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇവരുടെ കാർ ഡിവൈഡറിൽ ഇടിച്ചു കത്തുകയായിരുന്നു. സലാലയിൽ കോഫിഷോപ്പ് നടത്തുന്ന സലാമാണു വാഹനം ഒാടിച്ചിരുന്നത്.

3 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചതായാണു വിവരം. വിനോദസഞ്ചാര കേന്ദ്രമായ സലാലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു വരികയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടിക്രമങ്ങൾ തീരുമാനിക്കുമെന്നു സാമൂഹിക പ്രവർത്തകൾ പറഞ്ഞു.