വെള്ളാപ്പള്ളിയെ പിണറായി വെള്ളപൂശുന്നു; വനിതാ മതിലിന്റെ വിശ്വാസ്യത പോയി: സുധീരൻ

വെള്ളാപ്പള്ളി നടേശൻ, വി.എം.സുധീരൻ

തിരുവനന്തപുരം ∙ വനിതാ മതിൽ സംഘാടക സമിതിയുടെ അധ്യക്ഷനായി, വർഗീയ വിദ്വേഷം പരത്തുന്ന വെള്ളാപ്പള്ളി നടേശനെ നിയോഗിച്ചതോടെ ആ രാഷ്ട്രീയനീക്കത്തിന്റെ വിശ്വാസ്യത പോയെന്നു വി.എം.സുധീരൻ.

കോഴിക്കോട് ആൾനൂഴി അപകടത്തിൽപെട്ടു മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിന്റെ കുടുംബത്തിന് അന്നത്തെ സർക്കാർ സഹായം നൽകിയതിനെതിരെ നഗ്നമായ വർഗീയ പരാമർശമാണു വെള്ളാപ്പള്ളി നടത്തിയത്. തികഞ്ഞ വർഗീയവാദിക്കു മാത്രമേ ഇത്തരം പ്രസംഗം നടത്താനാകൂവെന്നും കെപിസിസി മുൻ അധ്യക്ഷൻ ആരോപിച്ചു.

വെള്ളാപ്പള്ളിയുടെ അന്നത്തെ പ്രസംഗത്തിനെതിരെ വിഎസ്, പിണറായി, കോടിയേരി എന്നീ സിപിഎം നേതാക്കൾ ശക്തമായി പ്രതികരിച്ചിരുന്നു. അതേ പിണറായി തന്നെയാണു വെള്ളാപ്പള്ളിയെ വെള്ളപൂശി നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിർത്തിയിരിക്കുന്നത്.

തന്റെ കുറ്റകൃത്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി ഒഴിവാക്കുന്നതിനു മകനെ ബിജെപിയോടൊപ്പവും കേരള സർക്കാർ നടപടികളിൽനിന്നു രക്ഷപ്പെടാൻ പിണറായിയോടൊപ്പം നിൽക്കാൻ സ്വയം തയാറാവുകയും ചെയ്യുന്ന വെള്ളാപ്പള്ളി സ്വന്തം തടി രക്ഷിക്കാനുളള ശ്രമത്തിലാണ്– സുധീരൻ പറഞ്ഞു.