അപവാദ പ്രചാരണം: ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ദേവസ്വം മന്ത്രി

കെ.പി. ശശികല

തിരുവനന്തപുരം∙ ഹിന്ദു ഐക്യവേദി നേതാവ്‌  കെ.പി ശശികല വര്‍ഗീയത വ്യാപരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളെന്ന് അവര്‍ പ്രസംഗിക്കുന്നു. ഇവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ദേവസ്വം ബോർഡ് ജീവനക്കാരെക്കുറിച്ച് ശശികല അപവാദപ്രചാരണം നടത്തിയെന്നും മന്ത്രി പറഞ്ഞു.

ബോർഡ് ജീവനക്കാരിൽ ഭൂരിഭാഗം പേരും അഹിന്ദുക്കളാണെന്നായിരുന്നു ശശികലയുടെ പ്രചാരണം. ഹിന്ദുക്കൾ ഒരു ഗതിയുമില്ലാതെ അലയുമ്പോഴാണു ഇതെന്നും ശശികല പറഞ്ഞിരുന്നു. ഇതിന്റെ വിഡിയോ ടേപ്പ് കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ഇതു തനിക്ക് ക്ഷീണമായെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ശശികല മാനനഷ്ടക്കേസ് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരത്തിൽ വർഗീയ പ്രചാരണം നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു. ശബരിമല വിഷയത്തിലെ വ്യാജപ്രചാരണം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.