ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: യുവാവ് തൽക്ഷണം മരിച്ചു

ശാസ്താംകോട്ടയില്‍ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം.

കൊല്ലം∙ ശാസ്താംകോട്ടയില്‍ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് തൽക്ഷണം മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് വിഷ്ണുഭവനത്തിൽ സുരേന്ദ്രന്റെ മകൻ വിഷ്ണു (25) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇരവിച്ചിറ കിഴക്ക് കലാഭവനത്തിൽ കിഷോർ (21) ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നിർദിഷ്ട ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതയിൽ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു സമീപം രാവിലെ എട്ടിനാണ് സംഭവം.

അടൂരിലേക്ക് പോവുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കു എതിർദിശയില്‍ വന്ന ബൈക്കുമായി കുട്ടിയിടിക്കുകയായിരുന്നു. റോ‍ഡിലേക്കു തെറിച്ചുവീണ വിഷ്ണുവിന്റെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: സുപ്രഭ. സഹോദരി: വീണ.