ശരണമന്ത്രം വിളിച്ച് ബിജെപി സമരപ്പന്തലിനു മുന്നിൽ തീ കൊളുത്തിയ ആൾ മരിച്ചു

ആത്മഹത്യയ്ക്കു ശ്രമിച്ച വേണുഗോപാലൻ നായർ (ഇടത്), ബിജെപി സമരപ്പന്തൽ (വലത്)

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു സമീപം ബിജെപി സമരപ്പന്തലിനു മുമ്പിൽ തീകൊളുത്തി ആത്മഹത്യാശ്രമം നടത്തിയയാൾ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായരാണു (49) പെട്രോളൊഴിച്ചു തീകൊളുത്തിയത്.

ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ബിജെപി നേതാവ് സി.കെ. പത്മനാഭന്റെ സമരപ്പന്തലിനു തൊട്ടുമുമ്പിലായിരുന്നു സംഭവം.

പുലർച്ചെ രണ്ടു മണിയോടെ സമരപന്തലിന്റെ എതിർ ഭാഗത്തു റോഡരികിൽനിന്നു ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കത്തിച്ചു സമരപന്തലിനു സമീപത്തേക്ക് ഓടി വരികയായിരുന്നു. പൊലീസും ബിജെപി പ്രവർത്തകരും ചേർന്നു തീയണച്ച് അശുപത്രിയിൽ എത്തിച്ചു. ബിജെപി പ്രവർത്തകർക്ക് കുടിക്കാൻ വച്ചിരുന്ന വെള്ളമുപയോഗിച്ചാണു തീ കെടുത്തിയത്. വേണുഗോപാലൻ നായർ ബിജെപി അനുഭാവിയാണെന്നു പൊലീസ് പറഞ്ഞു. തീ കത്തുന്ന സമയത്തും ശരണം വിളിച്ചുകൊണ്ടാണ് ഓടിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.