ശബരിമല ∙ പൊലീസ് സംഘം ബൂട്ടിട്ട് ലാത്തിയും ഷീൽഡുമായി ശ്രീകോവിലിനു സമീപമെത്തിയതിനെ തുടർന്നു ക്ഷേത്രത്തിൽ ശുദ്ധിക്രിയ നടത്താൻ തന്ത്രിയുടെ നിർദേശം. ക്ഷേത്രവും പരിസരവും കഴുകി വൃത്തിയാക്കി. ചൊവ്വാഴ്ച ദർശനത്തിനെത്തിയ 4 ട്രാൻസ്ജെൻഡർമാർക്കു സുരക്ഷയൊരുക്കിയ പൊലീസ് സംഘത്തിന്റെ നടപടി വിവാദമായിരുന്നു.
ശ്രീകോവിലിന്റെ തൊട്ടുപിന്നിലെ മേൽപാലത്തിൽ ബൂട്ട് ധരിച്ചു കയറിയത് ആചാരലംഘനമാണെന്നു പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് സ്പെഷൽ ഓഫിസർ ഖേദം പ്രകടിപ്പിച്ചു. ശ്രീകോവിലിൽ നിന്ന് 10 മീറ്റർ മാത്രം അകലെ മാളികപ്പുറം മേൽപാലം തുടങ്ങുന്നിടത്താണു പൊലീസുകാർ ബൂട്ടിട്ട് നിന്നത്. ആചാരവിരുദ്ധമാണെന്നു ദേവസ്വം അധികൃതരും ഭക്തരും ചൂണ്ടിക്കാട്ടി.