മലയില്‍നിന്ന് ഇറങ്ങിയ യുവതികൾ മെഡിക്കൽ കോളജില്‍; ശരണംവിളി, ചീമുട്ടയേറ്

ശബരിമല പ്രവേശനത്തിന് എത്തിയ ബിന്ദുവും കനകദുർഗയും

കോട്ടയം∙ ശബരിമലയിൽനിന്നു തിരിച്ചിറങ്ങിയ യുവതികൾക്കു നേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധവും ചീമുട്ടയേറും. വൈകിട്ടു നാലു മണിയോടെ ബിന്ദുവിനെയും കനകദുർഗയെയും മെഡിക്കൽ കോളജിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിനു സമീപത്തു പ്രതിഷേധക്കാർ ശരണം വിളിച്ചു. ഇതിനിടെയാണു ചീമുട്ടയേറ്. ആറു പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തിങ്കളാഴ്ച ശബരിമല കയറാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തിൽ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരാണ് ഇന്ന് മലകയറാൻ ശ്രമിച്ചത്. അപ്പാച്ചിമേടു മുതൽ ഇവർക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി യുവതികളെ പൊലീസ് മരക്കൂട്ടം വരെയെത്തിച്ചു. മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കനകദുർഗയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ മലയിറക്കുകയുമായിരുന്നു.

പിന്നാലെ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ആശുപത്രിയിലും പ്രതിഷേധമുണ്ടായത്.ആദിവാസി വനിതാ പ്രസ്ഥാനം സംസ്ഥാന പ്രസിഡന്റ് കെ. അമ്മിണി കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറെ കണ്ടു ശബരിമല ദർശനത്തിനു സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം മലകയറാനെത്തിയ അമ്മിണി പ്രതിഷേധം മൂലം യാത്ര വഴിയിൽ അവസാനിപ്പിച്ചിരുന്നു.