പുണെ ∙ ഡബിൾസിൽ തോറ്റെങ്കിലും റിവേഴ്സ് സിംഗിൾസിലെ രണ്ടു മൽസരങ്ങളും ജയിച്ച് ഇന്ത്യ ഡേവിസ് കപ്പ് ഏഷ്യ– ഓഷ്യാനിയ ഗ്രൂപ്പ് ഒന്ന് മൽസരത്തിൽ ന്യൂസീലൻഡിനു മേൽ 4–1ന്റെ ആധികാരിക വിജയം സ്വന്തമാക്കി. റിവേഴ്സ് സിംഗിൾസിലെ ആദ്യ മൽസരത്തിൽ രാംകുമാർ രാമനാഥൻ 7–5, 6–1, 6–0ന് ഫിൻ ടിയർനെയാണു തോൽപിച്ചത്. ഇതോടെ ഇന്ത്യയ്ക്ക് അപരാജിതമായ 3–1 ലീഡ് സ്വന്തമായി. രണ്ടാം മൽസരത്തിൽ യൂകി ഭാംബ്രി 7–5, 3–6, 6–4ന് ജോസ് സ്റ്റാതമിനെ തോൽപിച്ചു. ആദ്യ ദിവസം രണ്ടു സിംഗിൾസും ജയിച്ച ഇന്ത്യയ്ക്കു ഡബിൾസിൽ തോൽവി നേരിട്ടിരുന്നു. രണ്ടാം റൗണ്ടിൽ ഇന്ത്യ ഉസ്ബെക്കിസ്ഥാനെ ഏപ്രിൽ ഏഴുമുതൽ ഒൻപതുവരെ നടക്കുന്ന പോരാട്ടത്തിൽ നേരിടും.
ആദ്യദിനം ജോസ് സ്റ്റാതമിനെതിരെ തുടർച്ചയായ സെറ്റുകളിലാണ് രാംകുമാർ ജയിച്ചത്. ഇന്നലെ ആദ്യ സെറ്റ് കടുത്ത പോരാട്ടത്തിന്റേതായിരുന്നു. 51 മിനിറ്റ് നീണ്ടുനിന്ന സെറ്റിൽ രാംകുമാർ വിജയം സ്വന്തമാക്കിയതോടെ ഫിൻ തളർന്നു. പിന്നീടു രണ്ടു സെറ്റുകളും അനായാസം രാംകുമാർ സ്വന്തമാക്കി. ലോക റാങ്കിങ്ങിൽ 276–ാം സ്ഥാനത്താണു ചെന്നൈ സ്വദേശിയായ രാംകുമാർ. 12 എയ്സുകൾ രാംകുമാർ പായിച്ചു. ഒൻപതു ഡബിൾഫോൾട്ടും വരുത്തി. ഫിൻ 16 ഡബിൾ ഫോൾട്ടുകൾ വരുത്തി. അതിൽ 10 ഡബിൾ ഫോൾട്ടുകളും ആദ്യ സെറ്റിലായിരുന്നു.
ഈ വിജയത്തോടെ ഡേവിസ് കപ്പ് ടീം നായകനെന്ന നിലയിൽ ആനന്ദ് അമൃത്‌രാജിന്റെ സേവനകാലാവധി അവസാനിച്ചു. ഉസ്ബെക്കിസ്ഥാനെതിരായ മൽസരത്തിൽ മഹേഷ് ഭൂപതിയാണ് ഇന്ത്യൻ നായകൻ.