ന്യൂഡൽഹി ∙ ഡേവിസ് കപ്പ് ടെന്നിസിൽ ഇന്ത്യയെ തോൽപിച്ചു സ്പെയിൻ ലോകഗ്രൂപ്പിലെത്തിയപ്പോൾ ടീംഗങ്ങളേക്കാൾ തുള്ളിച്ചാടുന്നത് ഒരു വനിതയാണ്. വമ്പൻമാരടങ്ങുന്ന സ്പെയിന്റെ ഡേവിസ് കപ്പ് ടീമിന്റെ പരിശീലക മുൻ ടെന്നിസ് താരവും ലോക രണ്ടാം നമ്പർ താരവുമായിരുന്ന കൊഞ്ചിത മാർട്ടിനസ് ആണ്.
1994ലെ വിമ്പിൾഡൻ ജേത്രി കൂടിയായ കൊഞ്ചിത സ്പെയിന്റെ ഫെഡറേഷൻ കപ്പ് ടീമിന്റെ നോൺ പ്ലെയിങ് ക്യാപ്റ്റനുമാണ്. പ്രഫഷനൽ സർക്യൂട്ടിൽ കൊഞ്ചിതയുടെ ആകെയുള്ള ഗ്രാൻസ്‌ലാം കിരീടം വിമ്പിൾഡനിലേതാണെങ്കിലും പരിശീലകയെന്ന നിലയിൽ ദേശീയ ടീമിന്റെ മടങ്ങിവരവാണ് ഇപ്പോൾ അവരുടെ സ്വപ്നം.
മികച്ച താരങ്ങൾ കയ്യിലുള്ള സ്ഥിതിക്കു സ്പെയിനെ ഡേവിസ് കപ്പ് ജേതാക്കളാക്കുക എന്നത് അത്ര ശ്രമകരമാകില്ലെന്നു കൊഞ്ചിത കരുതുന്നു. വേൾഡ് ഗ്രൂപ്പിൽനിന്നു രണ്ടുവർഷമായി പുറത്തായ ടീമിന് ഇതു ശക്തമായ മടങ്ങിവരവാണ് ഇക്കുറി. ഇന്ത്യയിലെ ചൂട് മറികടന്നു വിജയം നേടിയതിന്റെ സന്തോഷവും കോച്ച് മറച്ചുവയ്ക്കുന്നില്ല.