ന്യൂഡൽഹി ∙ ഡേവിസ് കപ്പ് മത്സരങ്ങൾ വൈകുന്നേരത്തേക്കു മാറ്റിയതു സ്പെയിൻ ടീമിനു സഹായകമാകും എന്ന് ഇന്ത്യയുടെ നോൺ പ്ലേയിങ് ക്യാപ്റ്റൻ ആനന്ദ് അമൃത്‌രാജ് പറഞ്ഞതിനോടു വിയോജിപ്പുമായി ലിയാൻഡർ പെയ്സ്. സ്പെയിൻ താരങ്ങൾ ഡൽഹിയിലെ ചൂടിൽ തളരുമായിരുന്നുവെന്നും സ്വന്തം നാട്ടിൽ മത്സരം നടത്തുന്നതിന്റെ ആനുകൂല്യം ഇന്ത്യ ഉപയോഗിക്കണമായിരുന്നുവെന്നും ആനന്ദ് പറഞ്ഞിരുന്നു.
എന്നാൽ നദാലിനെയും ഡേവിഡ് ഫെററിനെയും പോലെയുള്ള താരങ്ങൾ വെയിലിൽ തളർന്നുപോകുമെന്നതു മിഥ്യാധാരണ മാത്രമാണെന്നു പെയ്സ് വ്യക്തമാക്കുന്നു. ലോക ടെന്നിസിൽ ഏറ്റവും കായികക്ഷമതയോടെ കളിക്കുന്ന താരങ്ങളാണ് അവർ. കഠിനമായ ഏതു സാഹചര്യത്തിലും മണിക്കൂറുകൾ പൊരുതിനിൽക്കാൻ സ്പെയിൻ താരങ്ങൾക്കാവും.
ചണ്ഡിഗഡിൽ ഇന്ത്യൻ തന്ത്രം പാളിയ കാര്യവും പെയ്സ് ചൂണ്ടിക്കാട്ടി. കൊടുംചൂടിൽ ഇന്ത്യയുടെയും കൊറിയയുടെയും താരങ്ങൾ ഒരുപോലെ തളർന്നു. ‘‘ വൈകിട്ടു കളിക്കാനുള്ള തീരുമാനം ഉചിതമായി. നമ്മുടെ കരുത്തിലാണു വിശ്വസിക്കേണ്ടത്. കൊറിയയ്ക്കെതിരായ മത്സരത്തിനിടെ നമ്മുടെ നാലു സിംഗിൾസ് താരങ്ങളിൽ മൂന്നുപേരും തളർന്നു കിടപ്പിലായി. സത്യങ്ങൾ സത്യമല്ലാതെയാകുമോ ? കഴിഞ്ഞ രണ്ടുമാസത്തിനിടെ സാകേത് കളിച്ച രണ്ടു അഞ്ചുസെറ്റ് മത്സരങ്ങളിലും സാകേതിനു പേശീവലിവുണ്ടായി.’’– ഇന്ത്യയുടെ പരിശീലനത്തിനുശേഷം പെയ്സ് പറഞ്ഞു.