സി.കെ.വിനീത് പെർഫോമൻസ് ഓഡിറ്റിന്

കൊച്ചി∙ ഫുട്ബോൾ താരം സി.കെ.വിനീത് പുതിയ റോളിൽ. സംസ്ഥാന സർക്കാർ സർവീസിൽ ജോലിക്കു കയറിയ വിനീതിന് നഗരസഭകളുടെയും പഞ്ചായത്തുകളുടേയും പ്രവർത്തന മികവു പരിശോധിക്കുന്ന ചുമതലയാണ്. തൃപ്പൂണിത്തുറ റീജനൽ പെർഫോമൻസ് ഓഡിറ്റ് ഓഫിസിൽ താരം ജോലിയിൽ പ്രവേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരായ പരാതികൾ വിനീത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരായിരിക്കും പരിശോധിക്കുന്നത്. 

 ജോലി ലഭിച്ചെങ്കിലും വിനീതിന്റെ പ്രഥമ പരിഗണന തൽക്കാലം ഫുട്ബോളിനു തന്നെ. സൂപ്പർ കപ്പ് ഫൈനൽ റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം നടത്തണമെന്നാണ് ആഗ്രഹമെന്നും കളിയോടൊപ്പം ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. തിരുവനന്തപുരത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ ഏജീസ്  ഓഫിസിൽ ഓഡിറ്ററായിരുന്ന വിനീതിനെ ഹാജർ കുറവാണെന്നതിന്റെ പേരിൽ പിരിച്ചുവിടുകയായിരുന്നു. 

 നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കായിക മന്ത്രി എ.സി.മൊയ്തീൻ സിഎജിക്ക് കത്തയച്ചിരുന്നു. എന്നാൽ അനുകൂല  തീരുമാനം  ഉണ്ടായില്ല. ഈ സാഹചര്യത്തിലാണു  സംസ്ഥാന സർക്കാർ വിനീതിനു ജോലി നൽകിയത്.