‘‘മൂന്ന് പ്രാവശ്യം എന്‍റെ അമ്മച്ചി ബഹറിനില്‍ വന്നുപോയി. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം. മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്‍റെ മോന് അവന്‍റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും.’’ഡേവിസ് ദേവസ്സി എന്ന പ്രവാസിമലയാളി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഇതെഴുതി. ഇപ്പോൾ ഓരോ പ്രവാസിയും ഈ ഫെയ്സ്ബുക്ക് പോസ്റ്റ് നെഞ്ചേറ്റിയിരിക്കുകയാണ്.
തനി നാട്ടിൻ പുറത്തുകാരനായ അച്ഛൻ ചെരിപ്പിടാതെ മണ്ണിൽ പണിയെടുത്താണ് ഡേവിസിനെ അച്ഛൻ വളർത്തിയത്. അച്ഛൻ ചെരിപ്പിട്ട് ഇതുവരെ ഈ മകൻ കണ്ടിട്ടില്ല. ഏറെ പ്രാവശ്യം തന്റെ ഒപ്പം ബഹറൈനിലേക്ക് ക്ഷണിച്ചെങ്കിലും അച്ഛൻ പോകാതിരുന്നതിന് കാരണം താൻ ചെരിപ്പും പാന്റ്സും ധരിക്കാതെ മകന്റെ സുഹൃത്തുക്കൾക്കു മുന്നിൽ മകന്റെ വില കുറയാതിരിക്കാനാണെന്ന സത്യം അറിഞ്ഞപ്പോൾ മകന് തോന്നിയത് ജീവിച്ചിരിക്കുന്ന അച്ഛനെന്ന ദൈവത്തിനോടുള്ള ആരാധനയും അതിലേറെ അഭിമാനവും. അച്ഛനൊപ്പം ചെരിപ്പിടാതെ മുണ്ടുടുത്ത് ഡേവിസും ബഹറൈനിലേക്ക്് ഇത്തവണ വിമാനം കയറി. ജീവിച്ചിരിക്കുമ്പോൾ അച്ഛനമ്മമാരെ നോക്കാത്ത ഓരോ മക്കളുടെയും മുന്നിലേക്കാണ് ഡേവിസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് എത്തുന്നത്. ‘‘കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാം.’’ എന്ന് ഡേവിസ് കുറിച്ചു.
“ചെരിപ്പിടാത്ത അപ്പച്ചനെയാണെനിക്കിഷ്ടം”
ഞാന്‍ ജോലി ചെയ്യുന്ന രാജ്യമായ ബഹറിനിലെക്ക് കുറേക്കാലമായി എന്‍റെ അപ്പച്ചനെ ഞാന്‍ ക്ഷണിക്കുന്നു. അപ്പോഴോക്കെ സന്തോഷത്തോടെ അപ്പച്ചന്‍ അത് നിരസിക്കുമായിരുന്നു. അതിനിടയില്‍ മൂന്ന് പ്രാവശ്യം എന്‍റെ അമ്മച്ചി ബഹറനില്‍ വന്ന് പോയി. അപ്പോഴും അപ്പച്ചന്‍ വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന്‍ വരാന്‍ മടിക്കുന്നതിന്റെ കാരണം.
കൃഷിക്കാരായ തനി നാട്ടിന്‍പുറത്തുകാരാണ് ഞങ്ങളുടെ കുടുംബം. ഇന്നേവരെ എന്‍റെ അപ്പച്ചന്‍ ചെരിപ്പ് ധരിച്ചിട്ടില്ല. PANTS എന്നാ പാശ്ചാത്യരുടെ കോണകവും ഇടാറില്ല. അതുകൊണ്ട് മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്‍റെ മോന് അവന്‍റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്‍പില്‍ ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന്‍ വരാന്‍ മടിക്കുന്നത് എന്ന്.
ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന്‍ ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും. ഞാന്‍ ഇന്ന് ആരായിരിക്കുന്നുവോ അത് എന്‍റെ പിതാവിന്‍റെ ആ നഗ്നമായ കാലുകള്‍ കൊണ്ട് കുന്നും, മലയും, പാടവും, പറമ്പും, കല്ലും, മുള്ളും ചവിട്ടി പൊടിഞ്ഞ രക്തത്തിന്‍റെ പ്രതിഫലം ആണ്. മക്കളുടെ പത്രാസ്സിന് അനുസരിച്ച് മാതാപിതാക്കളെ കോലം കേട്ടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.
ചെരുപ്പ് ഇടാതെ നടക്കുമ്പോള്‍ കാലിന് ചെറിയൊരു വേദന ഉണ്ട്, പക്ഷെ ആ വേദനക്ക് നല്ലോരു സുഖം കിട്ടുന്നത്, മാതാപിതാക്കള്‍ നമ്മള്‍ക്ക് വേണ്ടി അനുഭവിച്ച കഷ്‌ടതകള്‍ ഓര്‍ക്കുമ്പോള്‍ ആണ്. മാതപിതാക്കള്‍ മക്കള്‍ക്കുവേണ്ടി അനുഭവിക്കുന്ന വേദന മനസിലായത് ഞാനും ഒരു പിതാവ് ആയപ്പോഴാണ്. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്കു പൂക്കള്‍ കൊടുക്കാം.
വാർധക്യത്തിലായിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കേണ്ടതും സംരക്ഷിക്കേണ്ടതും ഓരോ മക്കളുടെയും കടമയും, ഉത്തരവാദിത്വവും ആണന്ന് ഞാന്‍ പൂര്‍ണമായി വിശ്വസിക്കുന്നു.
ദൈവമേ അങ്ങേക്ക് നന്ദി.