സ്മിതയും സാമും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. രണ്ടുപേരും ടെക്നോപാർക്കിലെ െഎടി കമ്പനിയിൽ ജോലി ചെയ്യുന്നു. ഒരു ദിവസം അവർ താമസിക്കുന്ന ഫ്ളാറ്റിൽനിന്നും മാറിത്താമസിക്കണമെന്ന് സ്മിതക്കു തോന്നി. അവൾ സാമിനോടു പറഞ്ഞു വേറൊരു ഫ്ളാറ്റ് നോക്കാമെന്ന്. എന്നാൽ സാം അതിനു വേണ്ട പ്രാധാന്യം കൊടുത്തില്ല. സ്മിത സ്വന്തമായി ആഗ്രഹിച്ച സ്ഥലത്തേക്ക് ഉടനടി താമസം മാറി. പിന്നാലെ സാമിന് ഡൈവോഴ്സ് നോട്ടീസും അയച്ചു. ഉഭയസമ്മതപ്രകാരം ഇരുവരും വേർപിരിഞ്ഞു. ഈ സംഭവത്തിൽനിന്ന് നമുക്കു മനസിലാക്കാൻ കഴിയുന്ന കാര്യം ചെറിയ കാര്യങ്ങൾക്കുപോലും വിട്ടുവീഴ്ച ചെയ്യാനുള്ള മനസ്സ് യുവതലമുറക്കില്ലെന്നതാണ്.
കുടുംബവും കുടുംബബന്ധങ്ങളും വളരം പവിത്രമാണെന്നു ചിന്തിച്ചിരുന്നവരായിരുന്നു ഭാരതീയർ. പാശ്ചാത്യചിന്തകരിൽ പലരും ഭാരതത്തിലെ കുടുംബബന്ധങ്ങളിലെ ആഴവും വിശ്വസ്തതയും കണ്ട് അമ്പരപ്പു രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ സാങ്കേതിക വിദ്യാരംഗത്തെ കുതിച്ചു ചാട്ടം, സ്ത്രീ വിദ്യാഭ്യാസരംഗത്തെ വളർച്ച, കൂട്ടുകുടുംബവ്യവസ്ഥയിൽനിന്നും അണു കുടുംബങ്ങളിലേക്കുള്ള മാറ്റം എന്നിവയൊക്കെ നമ്മുടെ കുടുംബവ്യവസ്ഥയിലും കാര്യമായ മാറ്റങ്ങൾ വരുത്തി.
വിവാഹം സ്വർഗ്ഗത്തിൽ നടക്കുന്നു, വിവാഹമോചനങ്ങൾ ഭൂമിയിലും എന്നു പറഞ്ഞാൽ അതിൽ തെറ്റുണ്ടാകില്ല. കാരണം വളരെ ചെറിയ കാര്യങ്ങളാണ് പലപ്പോഴും യുവതലമുറയെ വിവാഹ മോചനത്തിലെത്തിക്കുന്നത്. താമസസ്ഥലം മാറുന്നത്, പങ്കാളിക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയാത്തത് ഒക്കെ വിവാഹമോചനത്തിന് കാരണമാവുകയാണ്. ദമ്പതികൾ തമ്മിലുള്ള ആശയപരമായ പൊരുത്തക്കേടുകളും വിവാഹമോചനത്തിൽ കലാശിക്കാറുണ്ട്.
പരസ്പര സ്നേഹവും സഹകരണവും വിട്ടുകൊടുക്കലുകളുമാണ് കുടുംബത്തിന്റെ ആധാരശിലകളെന്നു പലപ്പോഴും നമ്മൾ മറക്കുന്നു. പുരുഷനും സ്ത്രീയും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും അംഗീകരിച്ചും കഴിയുന്ന മാതൃകാ കുടുംബങ്ങൾ ഉണ്ടായാൽ മാത്രമേ സമൂഹത്തിലും അതിനനുസരിച്ചുള്ള പുരോഗതികൾ കാണാൻ കഴിയൂ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.