ദോക് ലായിൽ ഇന്ത്യയുടെ തന്ത്രങ്ങൾക്ക് കീഴടങ്ങിയ ചൈനയുടെ ‘കലിപ്പ്’ തീരുന്നില്ല

ദോക് ‌ലായിൽ ഇന്ത്യയുടെ തന്ത്രങ്ങൾക്ക് മുന്നിൽ കീഴടങ്ങിയ ചൈനയുടെ കലിപ്പ് തീരുന്നില്ല. ഇന്ത്യ–ചൈന അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായത് ഏഷ്യയുടെ വിജയമെന്നാണ് ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഗ്ലോബൽ ടൈംസിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം വാദിക്കുന്നത്.

അതിർത്തിയിൽ നിന്ന് സൈനികരുടെ പിൻമാറ്റത്തിന് ചൈനയും ഇന്ത്യയും ഒരുപോലെയാണ് തീരുമാനമെടുത്തത്. എന്നാൽ ഇരു രാജ്യങ്ങളിലെയും ഒരുവിഭാഗം കഴിഞ്ഞ രണ്ടു മാസമായി ഏറ്റുമുട്ടൽ അന്തരീക്ഷത്തിൽ മുഴുകിയിരിക്കുകയാണെന്നും പത്രം ആരോപിക്കുന്നു. അതിർത്തിയിലെ തർക്കം ഇരു രാജ്യങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

എന്നാൽ അതിർത്തിയിലെ ഈ മാറ്റം ന്യൂഡൽഹിയുടെ വിജയമായാണ് ഒരു വിഭാഗം ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ഭാഗം ഉയർത്തി കാണിക്കുന്ന റിപ്പോർട്ടുകളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ചൈനീസ് പൊതുജനാഭിപ്രായം മാനിച്ചാണ് അതിർത്തിയിൽ നിന്ന് സൈന്യം പിൻമാറിയത്.

ഇന്ത്യയിലെ പൊതുജനാഭിപ്രായത്തെയും ചൈനീസ് മാധ്യമം വിമര്‍ശിക്കുന്നുണ്ട്. അതിർത്തിയിൽ നിന്ന് അന്തസ്സോടെ സൈന്യത്തെ പിൻവലിക്കാൻ ചൈനീസ് സൈന്യം ഇന്ത്യയെ സഹായിച്ചെന്നും റിപ്പോർട്ടിലുണ്ട്.