അഞ്ജലിയുടെ ആ വാക്കുകൾ പിച്ചൈയെ No1 കോടീശ്വരനാക്കി

സുന്ദർ പിച്ചൈയും ഭാര്യ അഞ്ജലിയും (ഫയൽ ഫോട്ടോ)

ഏതൊരു വിജയത്തിനു പിന്നിലും ഒരു പെൺസാന്നിധ്യമുണ്ടാകുമെന്നാണ് പറയുന്നത്. ചരിത്രം പല ജീവിതങ്ങളിലൂടെയും അത് പറഞ്ഞ് തന്നിട്ടുമുണ്ട്. ചെന്നൈയിലെ തീർത്തും സാധാരണ ചുറ്റുപാടിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ തലപ്പത്തെത്തിയ സുന്ദർ പിച്ചൈയുടെ ജീവിതത്തിലുമുണ്ട് അങ്ങനെയൊരാൾ, ഭാര്യ അഞ്ജലി.

ഖരഗ്പൂർ ഐഐടിയിൽ പഠിക്കുമ്പോൾ കണ്ടുമുട്ടിയ കൂട്ടുകാരിയെയാണ് സുന്ദർ ജീവിത സഖിയാക്കിയത്. സുന്ദർ മെറ്റലർജി വിഭാഗത്തിലും അഞ്ജലി കെമിക്കൽ എൻജിനീയറിങിലുമാണ് ബിരുദം നേടിയത്. പഠനകാലത്തെ പ്രണയം സുന്ദറിന്റെ ജീവിതത്തിലെ വഴിത്തിരിവാകുകയായിരുന്നു. ഗൂഗിളിന്റെ സിഇഒ ആകുന്നതിന് കാരണങ്ങളിലൊന്നായ നിർണായക തീരുമാനമെടുത്തത് അഞ്ജലിയായിരുന്നു. അതെ, ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ടെക്കിയാണ് സുന്ദർ പിച്ചൈ.

സുന്ദർ പിച്ചൈയും ഭാര്യ അഞ്ജലിയും (ഫയൽ ഫോട്ടോ)

സ്റ്റാൻഫോർഡിലെ പഠനത്തിനും മക്‌‍കിൻസിയിലെ ജോലിക്കും ശേഷം 2004ലാണ് ഗൂഗിളിൽ പ്രോഡക്ട് മാനേജരായി പിച്ചൈ എത്തുന്നത്. ഗൂഗിളിലെത്തിയ സുന്ദറിന്റെ വളർച്ച പെട്ടെന്നായിരുന്നു. സിഇഒയും സ്ഥാപകരിലൊളായുമായ ലാറി പേജിന്റെ വിശ്വസ്തനായിരിക്കെ തന്നെ മൈക്രോസോഫ്റ്റും ട്വിറ്ററും ഉൾപ്പെടെയുള്ള കമ്പനികൾ പിച്ചൈയെ തേടിയെത്തി.

മൈക്രോസോഫ്റ്റിന്റെ സിഇഒയാക്കാൻ കമ്പനി പരിഗണിച്ചിരുന്ന പേരുകളിലൊന്ന് സുന്ദറിന്റെതായിരുന്നു. പിച്ചൈയെ ട്വിറ്റർ കൊത്തിയെടുക്കും എന്നുറപ്പായപ്പോൾ ശമ്പളത്തിൽ വൻ വർധനവ് നടത്തി ഗൂഗിള്‍ ആ മാറ്റം തടഞ്ഞുവെന്നും സ്ഥിരീകരിക്കാത്ത വാർത്തകളുണ്ടായിരുന്നു. എന്തായാലും പിച്ചൈ എങ്ങോട്ടേക്കും പോയില്ല. അതിനു കാരണം മറ്റൊന്നുമല്ല, അഞ്ജലിയുടെ വാക്കുകളായിരുന്നു. അഞ്ജലിയാണ് പിച്ചൈയോട് ഗൂഗിളിൽ തുടരാൻ ഉപദേശിച്ചത്. ഫലമോ പിച്ചൈ ഗൂഗിളിന്റെ സിഇഒ ആയി. ലോകത്ത് ഏറ്റവും കൂടുതൽ വേതനം വാങ്ങുന്ന ടെക്കിയായി. തന്റെ ബിസിനസ് ആശയങ്ങൾ പിച്ചൈ വീട്ടുകാരോടൊത്ത് പങ്കിടാറുണ്ട്. പറ്റുമെങ്കിൽ ചില പരീക്ഷണങ്ങൾ അവരെക്കൊണ്ട് നടത്താറുമുണ്ട്.

സുന്ദർ പിച്ചൈയുടെ മക്കൾ (ഫയൽ ഫോട്ടോ)

ഖരഗ്പൂരിലെ പ്രണയത്തെ കുറിച്ച് സുന്ദറിന്റെ അടുത്ത കൂട്ടുകാർക്കു പോലും അറിയില്ലായിരുന്നു. ഇരുവരുടെയും വിവാഹമുറപ്പിച്ചപ്പോൾ അതുകൊണ്ടു തന്നെ എല്ലാവർക്കും അദ്ഭുതമായിരുന്നു. അന്തർമുഖനായ പിച്ചൈ ഒരിക്കൽ പോലും കൂട്ടുകാർക്ക് തന്റെ പ്രണയത്തെ കുറിച്ചൊരു സൂചനയും നൽകിയിരുന്നില്ല. പിച്ചൈ സിഇഒ ആയ സമയത്ത് ഒരു കൂട്ടുകാരൻ വെളിപ്പെടുത്തിയതാണിത്. ബിടെക് നേടി അമേരിക്കയിലേക്ക് പറന്ന പിച്ചൈയ്ക്കു പിന്നാലെ കുറച്ചു മാസങ്ങൾ കഴിഞ്ഞ് അഞ്ജലിയും അമേരിക്കയിലെത്തി. രാജസ്ഥാൻ സ്വദേശിനിയായ അഞ്ജലി അമേരിക്കയിൽ നിന്ന് എംബിഎ പൂർത്തിയാക്കി. അഞ്ജലി ഇപ്പോൾ ഇൻറ്റ്യൂറ്റ് എന്ന കമ്പനിയിലെ ബിസിനസ് ഓപ്പറേഷൻ മാനേജരാണ്. ലോസ് ആൾട്ടോസിൽ ഭർത്താവിനും മക്കളായ കാവ്യയ്ക്കും കിരണിനുമൊപ്പം കഴിയുകയാണ് അഞ്ജലിയിപ്പോൾ.