Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറങ്ങിയിരുന്നത് തറയിൽ, 2 മുറി വീട്ടിൽ നിന്ന് ഗൂഗിൾ തലപ്പത്തേക്ക്!

sundar-pichai

‘അന്നത്തെ എന്‍റെ ജീവിതം തീർത്തും ലളിതമായിരുന്നു, ഇന്നത്തെ ലോകത്തെ അപേക്ഷിച്ചു നോക്കുമ്പോൾ സുഖകരവും. വാടകക്കാരുമായി പങ്കുവച്ച സാധാരണ വീട്ടിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. സ്വീകരണ റൂമിന്‍റെ തറയിൽ ഞങ്ങൾ കിടന്നുറങ്ങുമായിരുന്നു. ഞാൻ വളർന്നു വന്ന സമയത്ത് വരൾച്ച പതിവായിരുന്നു. അതു സമ്മാനിച്ച ആശങ്കകളും ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു. ഇന്നും കിടക്കക്കരികെ ഒരു കുപ്പി വെള്ളമില്ലാതെ എനിക്ക് ഉറങ്ങാനാകില്ല. സമീപത്തെ മറ്റു വീടുകളിലെല്ലാം ഫ്രിഡ്ജ് ഉണ്ടായിരുന്നു. അവസാനം ഞങ്ങൾക്കും സ്വന്തമായി ഒരു ഫ്രിഡ്ജായി. അന്നത് വലിയൊരു കാര്യമായിരുന്നു. 

പക്ഷേ, എനിക്ക് വായിക്കാൻ ഒരുപാട് സമയം കിട്ടിയിരുന്നു. ഞാൻ ഒരുപാട് പഠിച്ചിരുന്നു. കയ്യിൽ കിട്ടിയ എന്തും അന്നു വായിക്കുമായിരുന്നു. ഡിക്കൻസിനെയൊക്കെ വായിച്ചത് ആ സമയത്തായിരുന്നു. സുഹൃത്തുക്കൾ, തെരുവിലെ ക്രിക്കറ്റ് കളി, വായന – ഇതായിരുന്നു അന്നത്തെ ജീവിതം. ഒരിക്കലും ഒരു കുറവോ നഷ്ടബോധമോ തോന്നിയിരുന്നില്ല.’ ന്യൂയോർക്ക് ടൈംസ് ലേഖകന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണിത്. തന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് പിച്ചൈ നേരത്തെയും പറഞ്ഞിട്ടുണ്ട്.

ആരായിരുന്നു സുന്ദർ പിച്ചൈ?

വളരെ സാധാരണ ചുറ്റുപാടിൽ ജനിച്ചു വളർന്നു കോടീശ്വരനായി ടെക്കിയാണ് സുന്ദർ പിച്ചൈ. അമേരിക്കയിൽ ടെക്നോളജി കമ്പനികളുടെ തലവനാകുക എന്ന അഭിമാനാർഹമായ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് പിച്ചൈ. മൈക്രോസോഫ്റ്റ് സിഇഒ ആയ സത്യ നാദെല്ല ആണ് ഇതിനു മുൻപ് ഇത്തരമൊരു അഭിമാനകരമായ നേട്ടം കൈവരിച്ച ഇന്ത്യക്കാരൻ.

സാധാരണ കുട്ടിക്കാലം

പ്രചോദനാത്മാകമായ ഒരു ജീവിത കഥയാണ് സുന്ദർ പിച്ചൈയ്ക്കു പറയുവാനുള്ളത്. വളരെ സാധാരണമായ ഒരു കുടുംബത്തിലാണ് സുന്ദർ പിച്ചൈ എന്നറിയപ്പെടുന്ന പിച്ചൈ സുന്ദരരാജൻ ജനിക്കുന്നത്. തമിഴ്നാട്ടിലെ ചെന്നൈയിൽ 1972 ജൂലൈ 12-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 43-ാം ജന്മദിനത്തലേന്നു കിട്ടിയ ഈ ഉയർന്ന സ്ഥാനം ഒരു പരിധി വരെ അദ്ദേഹത്തിന്റെ കഴിവുകൾക്കുള്ള അംഗീകാരമായിരുന്നു.

രണ്ടു മുറി മാത്രമായിരുന്നു പിച്ചൈയുടെ വീടിനുണ്ടായിരുന്നത്. സ്വന്തമായി ഒരു ടിവിയോ, കാറോ പിച്ചൈയുടെ വീട്ടിൽ ഉണ്ടായിരുന്നില്ല. സ്വന്തമായി കിടപ്പുമുറിയില്ലാതിരുന്ന പിച്ചൈ സഹോദരനൊപ്പം ലിവിങ് ഹാളിലെ തറയിൽ പാ വിരിച്ച് അവിടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്. സ്കൂളിൽ പഠിച്ചപ്പോൾ ക്രിക്കറ്റു കളിയായിരുന്നു പിച്ചൈയെ ആകർഷിച്ചിരുന്നത്. സ്കൂളിന്റെ നായകനായിരുന്ന പിച്ചൈ സ്കൂളിനു പല ട്രോഫികളും നേടിക്കൊടുത്തു. സ്കൂൾ കാലം മികച്ച രീതിയിൽ പൂർത്തിയാക്കിയ അദ്ദേഹം കാരഖ്പൂറിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐറ്റി) -യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടി. ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർഥിയായിരുന്നു പിച്ചൈ.

ടെക് വിദഗ്ധരെ സ്ൃഷ്ടിക്കുന്നതിൽ പ്രമുഖരായ സ്റ്റാൻഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നും സ്കോളർഷിപ്പോടു കൂടി മാസ്റ്റര്‍ ഓഫ് സയൻസ് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ പിച്ചൈ ജനറൽ ഇലക്ട്രിക് കമ്പനിയിൽ ജോലി ചെയ്താണ് തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയത്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലേയ്ക്കു പോകാനുള്ള വിമാനയാത്രയുടെ ചിലവു പോലും അദ്ദേഹത്തിന്റെ പിതാവിന്റെ വാർഷിക വരുമാനത്തിലും അപ്പുറമായിരുന്നു.

പെൽസിൽവാനിയ യൂണിവേഴ്സിറ്റിയുടെ വാർട്ടൺ സ്കൂളിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ഗൂഗിളിൽ ചേരുന്നതിനു മുൻപ് പല ചെറു കമ്പനികളിലും ജോലി നോക്കി. ഒരു അപ്ലൈഡ് മെറ്റീരിയൽ കമ്പനിയിൽ എഞ്ചിനീയറായും, മകെൻസി ആന്‍ഡ് കമ്പനിയിൽ മാനേജ്മെന്റ് കൺസൾട്ടന്റ് ആയും പിച്ചൈ പ്രവർത്തിച്ചിട്ടുണ്ട്.

ഗൂഗിളിൽ പിന്നിട്ട നാഴികക്കല്ലുകൾ

2004-ലാണ് പിച്ചൈ ഗൂഗിളിൽ എത്തുന്നത്. 2008-ൽ ക്രോം ബ്രൗസർ, ഗൂഗിൾ ക്രോം ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വികസിപ്പിച്ചെടുത്ത ടീമിലെ പ്രധാന അംഗമായിരുന്നു പിച്ചൈ. ഗൂഗിൾ ക്രോം വൻ വിജയം കൈവരിച്ചതോടു കൂടി പിച്ചൈയും ലോകശ്രദ്ധ ആകർഷിച്ചു. തുടർന്ന് ഗൂഗിൾ ടൂള്‍ബാർ, ഡെസ്ക്ടോപ് സെർച്, ഗാഡ്ജെറ്റ്സ്, ഗൂഗിൾ ഗിയേഴ്സ് ആൻഡ് ഗാഡ്ജെറ്റ്സ് എന്നിവ വികസിപ്പിയ്ക്കുന്നതിലും പിച്ചൈ നിര്‍ണായക പങ്കു വഹിച്ചു. ജിമെയിൽ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്്സ് എന്നിവ വികസിപ്പിക്കുന്നതിനും മേൽനോട്ടം വഹിച്ചതു പിച്ചൈ ആയിരുന്നു. വെബ്എം എന്ന വീഡിയോ ഫോർമാറ്റ് രൂപകൽപന ചെയ്യുന്നതിലും അദ്ദേഹത്തിനു പങ്കുണ്ട്.

2013 മാർച്ച് 13-ന് ഗൂഗിൾ സേവനങ്ങളുടെ പട്ടികയുടെ കൂട്ടത്തിൽ ആന്‍ഡ്രോയ്ഡ് ചേർക്കപ്പെട്ടപ്പോൾ തന്റെ കരിയറിലെ മറ്റൊരു മികച്ച സംഭാവനയായി മാറുകയായിരുന്നു അത്. 2014-ൽ മൈക്രോസോഫ്റ്റിന്റെ സിഇഒ ആകുവാൻ സാധ്യതയുള്ളവരുടെ കൂട്ടത്തിൽ ഉയർന്നു കേട്ട പ്രധാന പേരിലൊരാളും പിച്ചൈ ആയിരുന്നു.