ചാർജ് ചെയ്യുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് മലേഷ്യൻ കമ്പനിയുടെ യുവ സിഇഒ ദാരുണമായി കൊല്ലപ്പെട്ടു. ക്രാഡിൽ ഫണ്ട് സിഇഒ നസ്രിൻ ഹസ്സനാണ് മരിച്ചത്. ബെഡ്റൂമിൽ ഒരേസമയം രണ്ടു വിലകൂടിയ ഫോണുകളാണ് ചാർജ് ചെയ്തിരുന്നത്. പൊട്ടിത്തെറിയെ തുടർന്നുണ്ടായ മുറിവുകളും പുക ശ്വസിച്ചതുമാണ് യുവ സിഒയുടെ ജീവനെടുത്തത്.
ബ്ലാക്ക്‌ബെറി, വാവേയ് എന്നീ ബ്രാൻഡുകളുടെ ഫോണുകളാണ് നസ്രീന്‍ ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ബെഡ്റൂമിലെ കിടക്കക്ക് സമീപത്താണ് രണ്ടു ഫോണുകൾ ചാർജ് ചെയ്യാൻ വച്ചിരുന്നത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ബെഡ്റൂം ഒന്നടങ്കം കത്തിയമർന്നു. എന്നാൽ ഏതു ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് കണ്ടെത്താനും സാധിച്ചിട്ടില്ല.
ക്രഡില്‍ ഫണ്ടിന്റെ ഔദ്യോഗിക കുറിപ്പിൽ തലക്ക് ഗുരുത പരുക്കേറ്റ് മരിച്ചെന്നാണ് പറയുന്നത്. എന്നാല്‍ പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീയും പുകയുമാണ് മരണകാരണമെന്ന് പൊലീസ് റിപ്പോർട്ട്. ഫോൺ പൊട്ടിത്തെറിച്ച് ബെഡും മാറ്റും കത്തിയാണ് നസ്രീൻ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.