സ്വന്തം ഒാഫിസിലെ ഗുരുതരമായ സുരക്ഷാ പിഴവ് കണ്ടെത്തി കാലിഫോര്‍ണിയയിലെ ഗൂഗിള്‍ എൻജിനീയര്‍. ജീവനക്കാരുടെ വരവും പോക്കും രേഖപ്പെടുത്തുന്ന ആര്‍എഫ്‌ഐഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍) യിലാണ് ഡേവിഡ് തൊമഷീക് പിഴവ് കണ്ടെത്തിയത്. സഹപ്രവര്‍ത്തകരെ ഒാഫിസില്‍ പൂട്ടിയിടാന്‍ പോലും തൊമഷീകിന് കഴിഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് തൊമഷീക് ഈ സുരക്ഷാ പിഴവ് കണ്ടെത്തിയത്. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഒാഫിസിലേക്ക് പതിവുപോലെ വരുന്ന സഹപ്രവര്‍ത്തകരെ ആര്‍എഫ്‌ഐഡി വഴി തടയാനും ഒാഫിസിലുള്ളവരെ പുറത്തുപോകാതെ പൂട്ടിയിടാനും തൊമഷീകിന് കഴിഞ്ഞു. മാത്രമല്ല ഒാഫിസിലെ എല്ലാ വാതിലുകളും കീകാര്‍ഡ് ഇല്ലാതെ തന്നെ തുറക്കുകയും ചെയ്തു.
സോഫ്റ്റ്‌വെയര്‍ ഹൗസ് എന്ന കമ്പനിയുടെ ഡോര്‍ സെക്യൂരിറ്റി ടെക്‌നോളജിയിലാണ് പിഴവ് കണ്ടെത്തിയത്. കീകാര്‍ഡില്ലാതെ തന്നെ വാതില്‍ തുറക്കാനും അടക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഈ സംവിധാനത്തിന് നല്‍കാന്‍ തൊമഷീകിന് കഴിഞ്ഞു. യാതൊരു തെളിവും അവശേഷിപ്പിക്കാതെ ഇത് ചെയ്യാനായി എന്നതാണ് അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം.
എന്തായാലും തങ്ങളുടെ ഒാഫിസിലേക്ക് അതിക്രമിച്ചു കയറാന്‍ ആരും ശ്രമിച്ചിട്ടില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. സുരക്ഷാ പിഴവ് കണ്ടെത്തിയതോടെ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പ്രശ്‌നം പരിഹരിച്ചെങ്കിലും ആര്‍എഫ്‌ഐഡിയില്‍ പ്രവര്‍ത്തിക്കുന്ന പല കമ്പനികളിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും തൊമഷീക് പറയുന്നു.