ADVERTISEMENT

ശബരിമലയിൽ ഭക്തജനത്തിരക്കേറുകയും പൊലീസ് നിയന്ത്രണം പാളുകയും ചെയ്തതിനു പിന്നാലെ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം പരീക്ഷിച്ച് അധികൃതർ. സീസണിന്റെ തുടക്കം മുതൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ശനിയാഴ്ച തിരക്കു കടുത്തതോടെയാണു ഞായർ ഉച്ചമുതൽ വൈകിട്ടു വരെ തിരുപ്പതി സമ്പ്രദായം പരീക്ഷിച്ചത്. ഇതോടെ സന്നിധാനത്തേക്കുള്ള തിരക്കിന് അൽപം അയവുവന്നു. ഇതിനു പുറമേ ബാരിക്കേഡുകൾ കെട്ടി പൊലീസ് ഭക്തരെ പലയിടത്തും നിയന്ത്രിച്ചു നിർത്തി. മരക്കൂട്ടത്തു നിയന്ത്രണം പാളിയതോടെ ശനിയാഴ്ച ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നിരുന്നു.

ശരം കുത്തി വഴിയുള്ള പാതയിലേക്കു കടക്കാതെ രണ്ടായിരത്തോളം സ്വാമിമാർ ചന്ദ്രാനന്ദൻ റോഡിലേക്ക് കടന്നതാണു പ്രതിസന്ധി സൃഷ്ടിച്ചത്. ഇവിടെ വലിച്ചു കെട്ടിയിരുന്ന കയർ അയഞ്ഞതാണു പ്രതിസന്ധിയായത്. പിന്നീടു പൊലീസ് എത്തി സ്ഥിതി നിയന്ത്രിച്ചെങ്കിലും ഇതിനകം വഴിമാറിയ സ്വാമിമാർ ചന്ദ്രാനന്ദൻ റോഡിലേക്കെത്തിയതും പ്രശ്നമായി. ആയിരക്കണക്കിന് പേരാണ് പമ്പയിലേക്കുള്ള മടക്കയാത്രയ്ക്കായി ഈ റോഡിലുണ്ടായിരുന്നത്. ഇരുദിശയിലേക്കുമുള്ളവർ തിങ്ങിഞെരുങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട്. ശരംകുത്തിയിൽനിന്നു ചന്ദ്രാനന്ദൻ റോഡിലേക്കു ഭക്തർ നൂണ്ടിറങ്ങുന്ന രീതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ വനപാത കെട്ടി അടയ്ക്കണമെന്നു നിർദേശം നൽകിയെന്നും ദേവസ്വം സ്പെഷൽ ഓഫിസർ കെ.ഇ. ബൈജു പറഞ്ഞു.

കൂടുതൽ പേർ ഡ്യൂട്ടിക്ക്
ശബരിമലയിൽ തിരക്കേറിയതോടെ കൂടുതൽ പേരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പൊലീസ്. 72 നിരീക്ഷണ ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. പമ്പയിൽ നിന്നു സന്നിധാനത്തെത്തുന്നവരുടെയും ദർശനം നടത്തി മടങ്ങുന്നവരുടെയും കണക്ക് ഓരോ മണിക്കൂറിലും പുതുക്കുന്നുണ്ട്. ഇതിനു പുറമേ സന്നിധാനത്തു വിരി വയ്ക്കുന്നവരുടെയും കണക്കുകൾ ശേഖരിക്കുന്നുണ്ട്. തിരക്കു വർധിച്ചതോടെ 90 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

English Summary:

Authorities Test Tirupati’s Pioneering Queue Strategy Amidst Sabarimala Surge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com