ADVERTISEMENT

ത്രികാല ദോഷങ്ങളകറ്റാൻ സന്നിധാനത്തു പറകൊട്ടിപ്പാട്ടിന്റെ ഈണം. പരമശിവൻ മലവേടനായി അവതരിച്ച് പറകൊട്ടിപ്പാടി അയ്യന്റെ ദോഷം തീർത്തുവെന്നാണ് പറകൊട്ടിപ്പാട്ടിന്റെ ഐതിഹ്യം.  മാളികപ്പുറത്തു പറകൊട്ടിപ്പാട്ട് ഇന്നും നടക്കുന്നു. പത്തനംതിട്ട ജില്ലയിലെ വേല സമുദായത്തിലുള്ളവരാണ് പറകൊട്ടിപ്പാട്ടിന്റെ സ്ഥാനീയർ. പാരമ്പര്യമായി ലഭിക്കുന്ന പാട്ടിന്റെ ഈരടികളിൽ സർവദോഷ പരിഹാരത്തിനായി ഇവർ ഹൃദയംതൊട്ടു പാടുന്നു.മാളികപ്പുറം ക്ഷേത്രത്തിന് പിൻഭാഗത്തായി പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് പറകൊട്ടിപ്പാട്ട് നടക്കുന്നത്. പറകൊട്ടിപ്പാടുമ്പോൾ കേശാദിപാദം എന്ന മന്ത്രം പാട്ട് രൂപത്തിലാണ് പാടുന്നത്. 

പറ കൊട്ടുമ്പോൾ ഓം എന്ന ശബ്ദമാണ് ഉയരുക. പറയുടെ മുന്നിലിരിക്കുന്ന ഭക്തനെ അയ്യപ്പനായും പിന്നിലിരുന്നു പാടുന്നയാളെ പരമശിവനായുമാണു സങ്കൽപ്പിക്കുന്നത്. പാട്ടിന് ഒടുവിൽ ഭക്തന്റെ ശിരസ്സിൽ കൈവച്ചു നെറ്റിയിൽ ഭസ്മം വരച്ചനുഗ്രഹിക്കും. ഇതോടെ ഭക്തന്റെയും കുടുംബത്തിന്റെയും പാദം മുതൽ ശിരസ്സു വരെയുള്ള സർവദോഷങ്ങളും മാറുമെന്നാണ് വിശ്വാസം.പരമശിവൻ മലവേടന്റെ രൂപത്തിൽ പന്തളം കൊട്ടാരത്തിൽ എത്തി പറകൊട്ടിപ്പാടി മണികണ്ഠന്റെ ദോഷങ്ങൾ അകറ്റിയതിന്റെ വിശ്വാസ മഹിമയാണ് പറകൊട്ടിപ്പാട്ടിലുള്ളത്. പാലാഴി മഥനത്തെ തുടർന്ന് വിഷ്ണു ഭഗവാനു ശനിദോഷം ബാധിച്ചെന്നും ശിവൻ വേലനായും പാർവതി വേലത്തിയായും അവതരിച്ചു പറകൊട്ടിപ്പാടി ഭഗവാന്റെ ദോഷമകറ്റിയെന്നും ഐതിഹ്യമുണ്ട്.

ശബരിമല ക്ഷേത്രനിർമാണം കഴിഞ്ഞു തീപിടിത്തവും മറ്റ് അനിഷ്ട സംഭവങ്ങളുമുണ്ടായപ്പോൾ പന്തളം രാജാവ് ദേവപ്രശ്‌നം വച്ചപ്പോൾ അശുദ്ധിയുളളതായി കണ്ടെത്തി. ഇതിന് പരിഹാരമായി വേലൻമാരെ കൊണ്ട് പറകൊട്ടിപ്പാടിക്കണമെന്നും ദേവഹിതത്തിൽ തെളിഞ്ഞു. അങ്ങനെയാണ് ശബരിമലയിൽ പറകൊട്ടിപ്പാട്ട് തുടങ്ങിയത്. വർഷങ്ങൾക്ക് മുൻപു വരെ പതിനെട്ടാംപടിക്കു താഴെയാണ് പറകൊട്ടിപ്പാട്ട് അരങ്ങേറിയിരുന്നത്. ഇവിടെ തിരക്കു കൂടിയതോടെ സ്ഥലപരിമിതിയെ തുടർന്നു മണിമണ്ഡപത്തിനു സമീപത്തേക്കു മാറ്റുകയായിരുന്നു. അയ്യപ്പദർശനത്തിനു ശേഷം മാളികപ്പുറത്തെത്തി പറകൊട്ടിപ്പാട്ടു നടത്തുന്നവർ ഒട്ടേറെയാണ്.

English Summary:

Parakottipattu in Malikpuram: A Time-Honored Tradition for Spiritual Liberation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com