ADVERTISEMENT

ഉത്സവക്കാഴ്ചകളുടെ പൂർണതയിൽ ഉത്രാളിക്കാവിൽ പൂരം കൊണ്ടാടി. പൂരം കാണാൻ എത്തിയവരെ ആസ്വാദനത്തിന്റെ ഉച്ചിയിൽ എത്തിക്കാൻ 3 ദേശങ്ങളും മത്സരിച്ചു. കേരളത്തിലെ പേരുകേട്ട വാദ്യക്കാരും ലക്ഷണമൊത്ത ആനകളും അണിനിരന്ന എഴുന്നള്ളിപ്പുകളും പഞ്ചവാദ്യം, മേളം എന്നിവയും അവിസ്മരണീയ അനുഭൂതി സമ്മാനിച്ചു. കൂട്ടിയെഴുന്നള്ളിപ്പും ഭഗവതി പൂരവും എങ്കക്കാട് ദേശം നടത്തിയ വെടിക്കെട്ടും പതിനായിരങ്ങൾക്കു ദൃശ്യ- ശ്രാവ്യ വിരുന്നായി.

3 ദേശങ്ങളും 11 വീതം ആനകളെയാണ് എഴുന്നള്ളിപ്പിൽ അണിനിരത്തിയത്. ഉച്ചയ്ക്ക് എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പോടെയാണ് ഉത്രാളിക്കാവിൽ പൂരത്തിന്റെ ചടങ്ങുകൾക്കു തുടക്കമായത്. കുനിശേരി അനിയൻ മാരാരുടെയും കുനിശേരി ചന്ദ്രന്റെയും പ്രമാണത്തിൽ നടന്ന പഞ്ചവാദ്യം പൂരപ്രേമികൾക്കു വാദ്യ വിസ്മയമായി. തിരുവമ്പാടി ചന്ദ്രശേഖരൻ എങ്കക്കാട് ദേശത്തിന്റെ തിടമ്പേറ്റി. 2ന് കുമരനെല്ലൂർ ദേശത്തിന്റെ പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് തുടങ്ങി.

uthralikavu-pooram-festival1
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കഞ്ചേരി, എങ്കക്കാട്, കുമരനല്ലൂർ ദേശങ്ങൾ നടത്തിയ കുടമാറ്റം കാണുവാൻ റയിൽവേ ട്രാക്ക് കടന്ന് എത്തുന്നവരെ നിയന്ത്രിക്കുന്ന പൊലീസ്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ പ്രമാണത്തിലായിരുന്നു പഞ്ചവാദ്യം. പുതുപ്പള്ളി കേശവൻ തിടമ്പേറ്റി. വടക്കാഞ്ചേരി ദേശത്തിന്റെ എഴുന്നള്ളിപ്പ് 12ന് കരുമരക്കാട് ശിവക്ഷേത്രത്തിൽ നടപ്പുര പഞ്ചവാദ്യത്തോടെ ആരംഭിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലവും തിടമ്പും വഹിച്ചു. 2 മണിക്കൂർ നടപ്പുരയിൽ പെയ്യിച്ച വാദ്യപ്പൂമഴയ്ക്ക് വൈക്കം ചന്ദ്രൻ, ചെർപ്പുളശേരി ശിവൻ എന്നിവർ നേതൃത്വം നൽകി.

വടക്കാഞ്ചേരി പൂരം 4ന് ഉത്രാളിക്കാവിലെത്തി. ഇതേ സമയത്തു തന്നെ കുമരനെല്ലൂർ ദേശം പഞ്ചവാദ്യവും എഴുന്നള്ളിപ്പും പൂർത്തിയാക്കി കാവിനു പുറത്തു കടന്നു. തുടർന്ന് 3 ദേശങ്ങളും മുഖാമുഖം നിന്ന് മേളത്തിന്റെ അകമ്പടിയിൽ കുടമാറ്റം നടത്തി. പെരുവനം കുട്ടൻ മാരാർ (വടക്കാഞ്ചേരി), ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ (എങ്കക്കാട്), വെള്ളിത്തിരുത്തി ഉണ്ണിനായർ (കുമരനെല്ലൂർ) എന്നിവർ അതതു ദേശങ്ങളുടെ മേളത്തിനു നേതൃത്വം നൽകി. കുടമാറ്റത്തിനു ശേഷം 3 ദേശങ്ങളുടെയും തിടമ്പേറ്റിയ ആനകൾ ക്ഷേത്രത്തിലേക്കു പ്രവേശിച്ച് നടയ്ക്കൽ മേളത്തിന്റെ അകമ്പടിയിൽ ഭഗവതിയെ വണങ്ങി. പിന്നീട് മുഴുവൻ ആനകളും ഒന്നിച്ച് അണിനിരന്ന് മേളത്തിന്റെ അകമ്പടിയിൽ കൂട്ടിയെഴുന്നള്ളിപ്പും ഭഗവതി പൂരവും നടത്തി.

ഭഗവതി പൂരത്തിനു ശേഷം എങ്കക്കാട് ദേശം വെടിക്കെട്ട് നടത്തി. തുടർന്ന് തായമ്പക, കേളി, കൊമ്പുപറ്റ്, നാഗസ്വരം എന്നിവ നടന്നു. പകൽ പൂരത്തിന്റെ ആവർത്തനമായിരുന്നു രാത്രിയിലും. ഇന്നു പുലർച്ചെ കുമരനെല്ലൂർ ദേശത്തിന്റെ വെടിക്കെട്ടിന്റെ ഊഴമാണ്. വെടിക്കെട്ടിനു ശേഷം പാണ്ടിമേളവും കൂട്ടിയെഴുന്നള്ളിപ്പും നടക്കും. തുടർന്നു 10 മണിയോടെ നടക്കുന്ന പൊങ്ങലിടി ചടങ്ങോടെ വർഷത്തെ പൂരച്ചടങ്ങുകൾ പൂർത്തിയാകും.

English Summary:

Uthralikavu Pooram Festival 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com