ADVERTISEMENT

ധാരാളം മഹാപുരുഷൻമാരുടെ കഥപറയുന്ന ഇതിഹാസമാണ് മഹാഭാരതം. ഭഗവാൻ ശ്രീകൃഷ്ണൻ, ഭീഷ്മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങി ഒട്ടേറെ പേർ. മഹാഭാരതത്തിൽ സ്ത്രീകഥാപാത്രങ്ങളും കുറവല്ല. ഇക്കൂട്ടത്തിൽ വലിയ പ്രത്യേകതയുള്ള ഒരാളാണ് ചിത്രാംഗദ. അർജുനന്റെ ഭാര്യമാരിൽ ഒരാൾ. മഹാഭാരതത്തിലെ അർജുന വനവാസ പർവത്തിലാണ് ചിത്രാംഗദയുടെ കഥ. മഹാഭാരതത്തിൽ പല കഥകളിലൊന്നായി പറഞ്ഞുപോകുന്ന ഈ കഥയ്ക്ക് വ്യാപ്തി നൽകിയത് വിഖ്യാതകവി രവീന്ദ്രനാഥ ടഗോറിന്റെ ചിത്ര എന്ന നാടകമാണ്. ഒരുപക്ഷേ മഹാഭാരതവുമായി ബന്ധപ്പെട്ടു നിലനിന്ന നാടോടിക്കഥകളാകാം ഇതിനു ടഗോറിനെ പ്രേരിപ്പിച്ചതെന്ന് ദേവദത്ത് പട്നായിക്കിനെപ്പോലുള്ള പ്രശസ്ത ഐതിഹ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. 

അർജുനന്റെ വനവാസമാണ് എല്ലാത്തിനും തുടക്കമിടുന്നത്. ഇന്ദ്രപ്രസ്ഥത്തിൽ യുധിഷ്ഠിരനും ദ്രൗപദിയും പാർക്കുന്ന വീട്ടിലേക്ക് ശപഥം തെറ്റിച്ച് കടന്നുചെല്ലേണ്ട സാഹചര്യം അർജുനനുണ്ടാകുന്നു. തുടർന്ന്, ശപഥത്തിൽ പറഞ്ഞ പ്രകാരം അർജുനന് 12 വർഷം ഇന്ദ്രപ്രസ്ഥം വിട്ടുനിൽക്കേണ്ട അവസ്ഥ വരുന്നു. ഇക്കാലയളവിൽ, ഇതുവരെ പോകാത്ത സ്ഥലങ്ങളിലേക്കും പുണ്യതീർഥങ്ങളിലേക്കുമൊക്കെ അർജുനൻ യാത്ര നടത്തുകയാണ്. ഇത്തരമൊരു യാത്രയിൽ അദ്ദേഹം മണിപുരം എന്ന സ്ഥലത്തെത്തി. ചിത്രവാഹനൻ എന്ന രാജാവായിരുന്നു അന്ന് മണിപുരം ഭരിച്ചിരുന്നത്.

മണിപുരത്ത് മറ്റു പല രാജ്യങ്ങളിലെന്നതുപോലെ രാജാവിൽ നിന്ന് ആൺമക്കളിലേക്കാണ് അധികാരം കൈമാറപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ചിത്രവാഹന രാജാവിന് ആൺമക്കളില്ലായിരുന്നു. ചിത്രാംഗദയെന്ന പുത്രിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഒരു യോദ്ധാവായാണ് ചിത്രവാഹനൻ ചിത്രാംഗദയെ വളർത്തിയത്. അസ്ത്രവിദ്യയും വാൾപ്പയറ്റും കുതിരയോട്ടവും എല്ലാം അറിയുമായിരുന്ന ചിത്രാംഗദ വേട്ടയിലും മറ്റ് സാഹസികതകളിലും നിപുണയായിരുന്നു. മണിപുരത്തിന്റെ സൈന്യാധിപയും ചിത്രാംഗദയായിരുന്നു. പുരുഷവേഷം കെട്ടിയാണ് ചിത്രാംഗദ നടന്നിരുന്നത്. ആടയാഭരണങ്ങളണിയാനോ ചമയങ്ങൾ കൊണ്ട് ശരീരത്തെ അലങ്കരിക്കാനോ ഒന്നും അവൾക്ക് താൽപര്യമില്ലായിരുന്നു.

art2
Image Credit: This image was generated using Midjourney

എന്നാൽ അർജുനനെ കണ്ട ചിത്രാംഗദയിൽ പ്രണയം ഒരു മഴ പോലെ പെയ്തിറങ്ങി. അത്രനാളുണ്ടായിരുന്ന യോദ്ധാവിന്റെ വേഷം ഉപേക്ഷിച്ച് അലങ്കാരവസ്ത്രങ്ങളണിഞ്ഞു ചിത്രാംഗദ. എന്നാൽ അർജുനന് ബാഹ്യസൗന്ദര്യത്തെക്കാൾ തന്റെ ധീരതയിലും കരുത്തിലുമായിരുന്നു ഇഷ്ടം തോന്നിയതെന്ന് വൈകാതെ അവൾ അറിഞ്ഞു. ആയിടയ്ക്ക് മണിപുരത്തെ ശത്രുക്കൾ ആക്രമിച്ചു. അവരോട് ചിത്രാംഗദ നടത്തിയ ചെറുത്ത് നിൽപ് അർജുനന്റെ പ്രശംസയ്ക്കിടയാക്കി. ചിത്രവാഹനനോട് മകളെ തനിക്ക് വിവാഹം കഴിച്ചുതരാൻ അർജുനൻ അഭ്യർഥിച്ചു. ശക്തിശാലിയും കുരുവംശജാതനുമായ അർജുനനെ തന്റെ മരുമകനാക്കുന്നതിൽ ചിത്രവാഹനന് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഒരു ഉടമ്പടി ആ പിതാവ് മുന്നോട്ടുവച്ചു. ചിത്രാംഗദയിൽ അർജുനനു പിറക്കുന്ന ആൺകുട്ടി മണിപുരത്തു തന്നെ കഴിയണം. അല്ലെങ്കിൽ രാജ്യം ഭരിക്കാൻ ചിത്രവാഹനനു പിൻഗാമികളില്ലാത്ത അവസ്ഥവരും.

ഇതു സമ്മതിച്ച ചിത്രവാഹനൻ വിവാഹം നടത്തി. മൂന്നു വർഷം മണിപുരത്തു താമസിച്ച ശേഷം അർജുനൻ മടങ്ങി. ഇതിനിടെ ഗർഭം ധരിച്ച ചിത്രാംഗദ ബഭ്രുവാഹനൻ എന്ന കുട്ടിയെ പ്രസവിച്ചു. പിൽക്കാലത്ത് ചിത്രാംഗദ ആ കുട്ടിയെ വളർത്തി വലുതാക്കി അസ്ത്ര–ശസ്ത്ര വിദ്യകൾ അഭ്യസിപ്പിച്ചു. കുരുക്ഷേത്ര യുദ്ധത്തിനു ശേഷം പാണ്ഡവർ ഹസ്തിനപുരത്തിൽ അധികാരത്തിലെത്തുകയും യുധിഷ്ഠിരൻ രാജാവാകുകയും ചെയ്തു. അദ്ദേഹം അശ്വമേധയാഗത്തിനു തുടക്കമിട്ടു. അർജുനനായിരുന്നു യാഗാശ്വത്തിന്റെ സംരക്ഷണച്ചുമതല. തടസ്സങ്ങളേതുമില്ലാതെ സഞ്ചരിച്ച യാഗാശ്വത്തെ ഒരു യുവരാജകുമാരൻ എതിരിട്ടു. അർജുനൻ ആ രാജകുമാരനുമായി യുദ്ധം തുടങ്ങി. അസ്ത്രവിദ്യയിൽ അഗ്രഗണ്യനായ തന്നെപ്പോലും നിഷ്പ്രഭമാക്കുന്ന ആ രാജകുമാരന്റെ പാടവം കണ്ട് അർജുനൻ അതിശയിച്ചു.

art3
Image Credit: This image was generated using Midjourney

ആ രാജകുമാരൻ ബഭ്രുവാഹനൻ തന്നെയായിരുന്നു. ഒടുവിൽ രാജകുമാരന്റെ അസ്ത്രമേറ്റ് അർജുനൻ നിലത്തുവീണു. ഈ വിവരമറിഞ്ഞ് പടക്കളത്തിലേക്ക് കരഞ്ഞുകൊണ്ട് ചിത്രാംഗദയെത്തി. എന്നാൽ അർജുനന്റെ മറ്റൊരു ഭാര്യയായ ഉലൂപി നാഗമണിയെന്ന അദ്ഭുതരത്നത്താൽ അർജുനനെ തിരിച്ച് ജീവിതത്തിലേക്കു കൊണ്ടുവന്നു. ബഭ്രുവാഹനൻ തന്റെ മകനാണെന്ന് അർജുനനും അർജുനൻ തന്റെ പിതാവാണെന്ന് ബഭ്രുവാഹനനും അറിയുന്നതപ്പോഴാണ്. പിൽക്കാലത്ത് ചിത്രാംഗദ ഹസ്തിനപുരത്തിൽ ഭർത്താവിനരികിലേക്ക് മടങ്ങിയെന്നാണ് കഥ. അവിടെ വൃദ്ധമാതാവായ ഗാന്ധാരിയെ പിൽക്കാലത്ത് പരിചരിക്കുന്നതും ഈ ധീരവനിതയാണ്.

English Summary:

Unveiling the Love Saga of Chitrangada and Arjuna from the Mahabharata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com