ADVERTISEMENT

ഒട്ടക വംശത്തിൽപ്പെടുന്ന ജന്തുക്കളെ പൊതുവായി വിളിക്കുന്ന പേരാണ് ക്യാമലിഡുകൾ. ഒട്ടകങ്ങളെക്കൂടാതെ ലാമകൾ, അൽപാകകൾ, വികുണകൾ, ഗ്വാനകോകൾ എന്നിവയും ക്യാമലിഡുകളിൽ ഉൾപ്പെടുന്നു. മനുഷ്യരുടെ താമസവും സഞ്ചാരവും ഏറക്കുറെ അസാധ്യമായ മരുപ്രദേശങ്ങളിലെ മനുഷ്യന്റെ അതിജീവനം സാധ്യമാക്കിയ ഒട്ടകങ്ങളുടെ, ‘മരുഭൂമിയിലെ കപ്പൽ’ എന്ന പേര് പ്രസിദ്ധമാണല്ലോ. ഏറ്റവും വരണ്ടതും ജലദൗർലഭ്യം നിലനിൽക്കുന്നതുമായ ഭൂമേഖലകളിൽ ഒട്ടകങ്ങൾക്ക് അനായാസം ജീവിക്കാനാകും. അതുപോലെ, കൊടും തണുപ്പിനെ അതിജീവിക്കാനുള്ള ശേഷിയും ഒട്ടകങ്ങൾക്കുണ്ട്. ലോകത്തിലെ തൊണ്ണൂറിലേറെ രാജ്യങ്ങളിൽ ഒട്ടകങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള സമ്പദ്‌വ്യവസ്ഥ നിലനിൽക്കുന്നു. ഒട്ടകങ്ങളുടെ രോമം ഉപയോഗിച്ചുള്ള വസ്ത്രം വിലപിടിച്ചതാണ്. അതുപോലെ ഒട്ടകത്തിന്റെ പാലും തദ്ദേശീയ സമ്പദ്ഘടനയുടെ ഭാഗമാകുന്നു.

സമ്പൂർണ സസ്യഭോജികളാണ് ക്യാമലിഡുകൾ. മെലിഞ്ഞുനീണ്ട കഴുത്തും നീളമേറിയ കാലുകളുമാണ് സവിശേഷത. 3 അറകളുള്ള ആമാശയം ഇവയുടെ  പ്രത്യേകതയാണ്. വർത്തുളാകൃതിയുള്ള ചുവന്ന രക്തകോശങ്ങളാണ് ഇവയ്ക്കുള്ളത്. മേൽച്ചുണ്ട് രണ്ടായി പിളർന്നതും ഒരോന്നും സ്വതന്ത്രമായി അനക്കാവുന്നതുമാണ്.

ഇന്ത്യയിൽ
ഇന്ത്യയിൽ രാജസ്ഥാൻ, ഹരിയാന,  ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ഒട്ടകങ്ങളെ കാണാം. രാജസ്ഥാനിലെ റെയ്ക്ക (Raika) വംശജർ പരമ്പരാഗതമായി ഒട്ടകത്തെ വളർത്തുന്നവരാണ്. വൈറ്റമിൻ സി അടങ്ങിയിരിക്കുന്ന ഒട്ടകങ്ങളുടെ പാൽ അതി വിശിഷ്ടമാണെന്ന് തദ്ദേശീയർ കരുതുന്നു. 

ക്യാമൽ കർമ
ഒട്ടകവളർത്തൽ പരമ്പരാഗത തൊഴിലായിക്കാണുന്ന രാജസ്ഥാനിലെ റെയ്ക്ക വംശജരുടെ സാമൂഹികജീവിതത്തെക്കുറിച്ച് എഴുതപ്പെട്ട പുസ്തകമാണ് ക്യാമൽ കർമ (Camel Karma). ജർമൻ വംശജയായ ഇൽസേ കോഹ്ളർ റൊളേഫ്സൺ എന്ന ഗവേഷക, റെയ്ക്ക വംശജർക്കിടയിൽ ഇരുപതിലേറെ വർഷം ചെലവഴിച്ചാണ് ഈ പുസ്തകം തയാറാക്കിയത്.

പരിണാമം
ഒട്ടകവംശത്തിലെ ആദിമപൂർവികർ ഒരു മുയലിനോളം മാത്രം വലുപ്പമുള്ള ചെറിയ ജീവികളായിരുന്നു. 35 ദശലക്ഷം  വർഷങ്ങൾക്കു മുൻപ് പ്രോട്ടൈലോപ്പസ് (Protylopus) എന്ന് വിളിക്കപ്പെടുന്ന  ഇവയിൽ നിന്ന് പോയ്ബ്രോതീരിയം (Poebrotherium) എന്ന പുതിയൊരു വർഗം  ഉരുത്തിരിഞ്ഞു. അവ ക്യാമെലിനി, ലാമിനി (Camelini, Lamini) എന്നിങ്ങനെയുള്ള 2 ഗോത്രങ്ങളായി വേർപിരിഞ്ഞു. പിന്നീട് ഇവയിൽ ഒരു വിഭാഗം ബെറിങ് (Bering land bridge) വഴി യൂറേഷ്യയിലേക്കെത്തുകയും ഇന്നത്തെ ഒട്ടകങ്ങളുടെ മുൻഗാമികളായിത്തീരുകയും ചെയ്തു. അതിനു ശേഷം ഇവയിലെ ഒരു  വിഭാഗം തെക്കേ അമേരിക്കയിലേക്ക് പോവുകയും ലാമകൾ, അൽപാകകൾ, വികുണകൾ, ഗ്വാനകോകൾ എന്നിങ്ങനെ 4 സ്പീഷീസുകളായി പരിണമിക്കുകയും ചെയ്തു. വടക്കേ അമേരിക്കയിലെത്തിയ ഒട്ടകപൂർവികർ ദീർഘകാലം അങ്ങനെ  തന്നെ കഴിഞ്ഞു. അന്തിമമായി, രണ്ടിനം  സ്പീഷീസുകൾ മാത്രം ശേഷിച്ചു– ഡ്രൊമേ ഡറി ഒട്ടകങ്ങളും (Dromedary Camels) ബാക്ട്രിയൻ ഒട്ടകങ്ങളും (Bactrian Camels).

unveiling-the-wonders-of-camelids-natures-masters-of-desert-survival1
ഡ്രൊമേഡറി ഒട്ടകം. Photo Credits: yassine chaachoua/ istock.com

രണ്ടിനം ഒട്ടകങ്ങൾ
വടക്കനാഫ്രിക്കയിലും തെക്കുപടിഞ്ഞാറൻ ഏഷ്യയിലും കാണപ്പെടുന്ന ഡ്രൊമേഡറി ഒട്ടകങ്ങൾ ഒറ്റപ്പൂഞ്ഞി  (One Humped Camels) ഉള്ളവയാണ്. ഇവയ്ക്ക് അറേബ്യൻ ക്യാമൽ എന്നും പേരുണ്ട്. മധ്യേഷ്യയിൽ കാണപ്പെടുന്ന ബാക്ട്രിയൻ ഒട്ടകങ്ങൾ ഇരട്ടപ്പൂഞ്ഞി ഉള്ളവയാണ്. ഇവ മംഗോളിയൻ ക്യാമൽ എന്നും അറിയപ്പെടുന്നു. ഇന്നത്തെ തജിക്കിസ്ഥാനും ഉസ്ബക്കിസ്ഥാനും ഉൾപ്പെടുന്ന വടക്കൻ അഫ്ഗാനിസ്ഥാൻ ആയിരുന്നു ബാക്ട്രിയൻ ഒട്ടകങ്ങളുടെ സ്വദേശം. പഴയകാലത്ത് ഈ ഭൂമേഖല ബാക്ട്രിയ (Bactria) എന്നാണ് അറിയപ്പെട്ടിരുന്നത്. അതിനാലാണ് ഇവയ്ക്ക്  ബാക്ട്രിയൻ ഒട്ടകങ്ങൾ എന്ന് പേരുവന്നത്. ഇന്നും ഇന്ത്യൻ സൈന്യം ലഡാക്ക് മേഖലയിലെ സഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ബാക്ട്രിയൻ ഒട്ടകങ്ങളെയാണ്. കമേലസ് ബാട്രിയാനസ് (Camelus bactrianus) എന്നതാണ് ബാക്ട്രിയൻ ഒട്ടകത്തിന്റെ ശാസ്ത്രീയനാമം. അറേബ്യൻ ഒട്ടകത്തിന്റെ ശാസ്ത്രീയ നാമം കമേലസ് ഡ്രൊമേഡാരിയസ് (Camelus dromedarius) എന്നാണ്. ലോകത്തിലെ ഡ്രൊമേഡറി ഒട്ടകങ്ങളിൽ 80 ശതമാനത്തിലേറെയും കാണപ്പെടുന്നത് ആഫ്രിക്കയിലാണ്. ഏഷ്യയിൽ കാണപ്പെടുന്നവയിൽ ഏകദേശം 70 ശതമാനത്തിലേറെയും ഇന്ത്യയിലും പാക്കിസ്ഥാനിലുമാണ്. 

അനുകൂലനങ്ങൾ 
ശരീരം ചൂടുപിടിക്കുന്നതും ശരീരത്തിൽ നിന്നും ജലം നഷ്ടമാകുന്നതും തടയാൻ അറേബ്യൻ ഒട്ടകങ്ങൾക്ക് സവിശേഷമായ ശാരീരികാനുകൂലനങ്ങൾ ഉണ്ട്. നാസാരന്ധ്രങ്ങൾ അടച്ചു വയ്ക്കാനുള്ള ശേഷി, ബാഷ്പീകരണം മൂലമുള്ള ജലനഷ്ടത്തെ തടയുന്നു. രണ്ടുനിരകളിലായുള്ള കൺപീലികൾ മഞ്ഞുകാറ്റിൽ നിന്നും സൂര്യതാപത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നു. കൊഴുപ്പ് സംഭരിച്ചുവയ്ക്കാൻ മുതുകിലെ പൂഞ്ഞി സഹായിക്കുന്നു. ഭക്ഷണവും വെള്ളവും ഇല്ലാതെ ആഴ്ചകളോളം  ജീവിക്കാൻ കഴിയും. ഒരുനേരം 100 ലീറ്ററിലേറെ വെള്ളം കുടിക്കാനാകും.

English Summary:

 Unveiling the Wonders of Camelids: Nature's Masters of Desert Survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com