ADVERTISEMENT

പൊതിച്ചോർ എന്നു പറഞ്ഞാൽ മലയാളികളുടെ ഗൃഹാതുരത്വമാണ് അല്ലേ..വഴറ്റിയ വാഴയിലയിൽ പൊതിഞ്ഞ ചോറിനു മുകളിൽ വാഴയിലയുടെ തന്നെ കഷണത്തിൽ മെഴുക്കുപുരട്ടി, ഒരറ്റത്ത് ചമ്മന്തി, തോരൻ. പിന്നെ മടക്കിവച്ച ഓംലറ്റും വറുത്തമീനും അൽപം കടുമാങ്ങ അച്ചാറുമൊക്കെയായാൽ നാവിൽ കപ്പലോടിക്കാനുള്ള വെള്ളം നിറക്കുന്ന പൊതിച്ചോർ റെഡി. ഇന്നത്തെ കാലത്ത് പൊതിച്ചോർ ഹോട്ടലുകളിൽ നിന്ന് ധാരാളം വിറ്റുപോകുന്നുണ്ട്. ഗൃഹാതുര സ്മരണയുണർത്തുന്ന രുചിഗന്ധങ്ങൾ തങ്ങിനിൽക്കുന്ന വാഴയിലപ്പൊതി ഇഷ്ടപ്പെടാത്തവർ ആരുണ്ട്?

എന്നാൽ കേരളത്തിൽ മാത്രമല്ല പലയിടത്തും പൊതിച്ചോറുകളുണ്ട്.  ചൈനയിലെ വളരെ പ്രശസ്തമായ ഒരു പൊതിച്ചോർ വകഭേദമാണ് സോംഗ്‌സി. അവിടെ നടക്കുന്ന ഡ്രാഗൺ ബോട്ട് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടാണ് ഈ പൊതിച്ചോറിന്റെ ഉദയം. ഡ്രാഗണുകളുടെ തല പോലെ ഒരുക്കിയിട്ടുള്ള ബോട്ടുകൾ വെള്ളത്തിലിറക്കിയാണ് ഈ ഉത്സവം നടത്തുന്നത്.

നമ്മുടെ കൂട്ട് വാഴയിലയിലല്ല, മറിച്ച് പ്രത്യേകയിനം മുളയിലയിലാണ് ഈ പൊതിച്ചോർ തയാർ ചെയ്യുന്നത്. പ്രത്യേകയിനത്തിൽപെട്ട ഒരു അരിയാണ് ഇതിനായി ഉപയോഗിക്കുന്നത്. പശിമയുള്ള ഒട്ടിപ്പിടിക്കുന്ന അരി. ഇതു വേവിച്ചുകഴിഞ്ഞാൽ ഒരു കുഴഞ്ഞ നിലയിലെത്തും. സോങ്‌സിയിൽ ഇതു കൂടാതെ ഇറച്ചിക്കറി, വിവിധ പയറുകൾ, മുട്ട, കൂൺകറി, മത്സ്യങ്ങളും മറ്റും കടൽവിഭവങ്ങളും തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കും.

വളരെ പ്രശസ്തമായ ഒരു നാടോടിക്കഥ ഈ വിഭവത്തിന്റെ പിന്നിലുണ്ട്. ഒരിക്കൽ ചൈനയിലെ ഒരു നാട്ടുരാജ്യത്ത് ക്യു യുവാൻ എന്ന ഒരു കവി താമസിച്ചിരുന്നു. അവിടത്തെ രാജാവിനു മേൽ ക്യു യുവാന് നല്ല സ്വാധീനമുണ്ടായിരുന്നു. എന്നാൽ മറ്റ് സഭാംഗങ്ങൾ ഇതിൽ അസ്വസ്ഥരായി. അവർ രാജാവിനോട് ഏഷണി കൂട്ടി. രാജാവ് യുവാനെ പുറത്താക്കി. ഇതിൽ മനം നൊന്ത ക്യു യുവാൻ ജീവനൊടുക്കാനായി നദിയിൽചാടി. പിന്നീട് കാര്യങ്ങളറിഞ്ഞ രാജാവ് പശ്ചാത്താപ വിവശനായി. യുവാനെ മത്സ്യങ്ങൾ തിന്നാതിരിക്കാനായി അരിപ്പലഹാരം ഉണ്ടാക്കി നദിയിൽ എറിയാൻ അദ്ദേഹം നാട്ടുകാരോട് പറഞ്ഞു. ഇങ്ങനെയാണത്രേ സോങ്‌സിയുടെ പിറവി.

ചൈനയിൽ തന്നെയുള്ള മറ്റൊരു പ്രശസ്തമായ പൊതിച്ചോറാണ് ലോ മായ് ഗായ്. ചിക്കൻ റൈസ് എന്നാണ് ഇതിന്റെ ഇംഗ്ലിഷ് പേര്. തെക്കൻ ചൈനയിൽ വളരെ പ്രശസ്തമായിട്ടുള്ള ഈ വിഭവത്തിലും പശിമയാർന്ന അരിയാണ് ഉപയോഗിക്കുന്നത്. ഇന്നു തെക്കു കിഴക്കൻ ഏഷ്യയിലും ഇതു വളരെ പ്രചാരത്തിലുണ്ട്. വടക്കേ അമേരിക്കയിലും ചില മേഖലകളിൽ ഇതിനോട് സാമ്യമുള്ള പൊതിച്ചോറുകളുണ്ട്. ഇവയിൽ വാഴയിലയാണ് പൊതിയാൻ ഉപയോഗിക്കുന്നത്.

English Summary:

Discover Songzi: China's Unique Take on Kerala's Beloved Potichor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com