ADVERTISEMENT

യുഎസ് കമ്പനിയായ ആസ്ട്രബോട്ടിക് ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു ശേഷം വിടുന്ന പെരഗ്രിൻ ലാൻഡർ ദൗത്യം യാത്ര തിരിച്ചു. പുതുതായി യാത്ര തിരിക്കുന്ന പെരെഗ്രിൻ ലാൻഡറിന് ആറടിപ്പൊക്കമാണ് ആസ്ട്രബോട്ടിക് നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് പർവതത്തിൽ നിന്നുള്ള ഒരു ചെറിയകഷണം കല്ല്, മെക്സിക്കോയിൽ നിന്നുള്ള കളിപ്പാട്ടക്കാറുകൾ, ആർതർ സി.ക്ലാർക് തുടങ്ങിയ ശാസ്ത്രകുതുകികളുടെ ശരീരശേഷിപ്പുകൾ എന്നിവ ഇതിൽ വച്ചിട്ടുണ്ട്.

യുണൈറ്റഡ് ലോഞ്ച് അലയൻസ് കമ്പനിയുടെ 200 അടി പൊക്കമുള്ള പുതിയ റോക്കറ്റായ വൾക്കനാണ് വിക്ഷേപണം നടത്തിയത്. ഫെബ്രുവരി 23ന് ലാൻഡിങ് നടത്തും.ഇതോടെ ചന്ദ്രനിൽ ലാൻഡിങ് നടത്തുന്ന ആദ്യ സ്വകാര്യ കമ്പനിയായി ആസ്ട്രോബോട്ടിക് മാറും. ഇന്ത്യ, യുഎസ്, റഷ്യ, ചൈന എന്നീ 4 രാജ്യങ്ങൾ മാത്രമാണ് ഇതിനു മുൻപ് ചന്ദ്രനിൽ ലാൻഡർ ഇറക്കിയിരുന്നത്. എന്നാൽ ഹൂസ്റ്റണിൽ നിന്നുള്ള മറ്റൊരു കമ്പനിയും ഇതേ ദൗത്യത്തിന്റെ പിന്നാലെയുണ്ട്. ഇരു കമ്പനികൾക്കും ദശലക്ഷക്കണക്കിന് യുഎസ് ഡോളർ നാസ സഹായമായി നൽകിയിരുന്നു. ഇതിനു മുൻപ് യുഎസിൽ നിന്നൊരു ലാൻഡർ ചന്ദ്രനിലെത്തിയത് 1972ലാണ്. അപ്പോളോ 17 ദൗത്യത്തിലെത്തിയ ജീൻ കെർനാനും ഹാരിസൻ ഷ്മിറ്റും ചന്ദ്രനിൽ നടക്കുന്ന പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും യാത്രികരായി. യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് 5 എന്ന റോക്കറ്റിന്റെ പുരോഗമിച്ച രൂപമാണ് വൾക്കൻ.

എവറസ്റ്റ് പർവതം നേപ്പാളിൽ സാഗർമാതാ എന്നും ടിബറ്റിൽ ക്യുമോലാങ്മ പർവതമെന്നുമാണ് അറിയപ്പെടുന്നത്. ഭൂമിയിൽ സമുദ്രനിരപ്പിനു മുകളിൽ ഏറ്റവും കൂടുതൽ ഉയരമുള്ള പർവതമാണ് എവറസ്റ്റ്( പൊക്കം 8850 മീറ്ററുകൾ).എന്നാൽ അടിവശം മുതൽ കൊടുമുടി വരെയുള്ള ഉയരം പരിഗണിച്ചാൽ ഏറ്റവും ഉയരമുള്ള പർവതം ഹവായിയിലെ മൗന കിയയാണ്. ഇതിന്റെ നല്ലൊരുഭാഗവും ഭൂമിക്കുതാഴെയാണ്. ചന്ദ്രനിലേക്ക് അരനൂറ്റാണ്ടിനു  ശേഷം തിരിച്ചുപോകുന്നതിനുള്ള ആർട്ടിമിസ് പദ്ധതിക്കും കാഹളമൂതിയിരിക്കുകയാണു നാസ. ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റെന്നും പേരുള്ളതും 98 മീറ്റർ നീളവുമുള്ള എസ്എൽഎസ് എന്ന റോക്കറ്റാണ് യാത്രികരെ വഹിക്കുക.

സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധകാലത്തെ ബഹിരാകാശ വടംവലിയിൽ യുഎസിന് നിർണായക മേൽക്കൈ നേടിക്കൊടുത്ത ഏടാണ് ചന്ദ്രയാത്ര. അപ്പോളോ പദ്ധതി എന്നറിയപ്പെട്ട ഇതിലെ പതിനൊന്നാം ദൗത്യമാണ് ചന്ദ്രനിലെത്തിയത്. നീൽ ആംസ്ട്രോങ് ചന്ദ്രനിലെ ആദ്യ മനുഷ്യനായി. പിന്നീട് 1972ൽ നടന്ന അപ്പോളോ 17 വരെയുള്ള ദൗത്യങ്ങളിലായി 12 യാത്രികർകൂടി ചന്ദ്രനിലെത്തി. എന്നാൽ നാസയുടെ അടുത്ത ചാന്ദ്ര പദ്ധതിയായ ആർട്ടിമിസിനു പിന്നിലുള്ള ലക്ഷ്യങ്ങൾ ശീതയുദ്ധകാലത്തേതു പോലെ മത്സരസ്വഭാവമുള്ളതല്ല. മറിച്ച് ചന്ദ്രനിൽ എക്കാലവും നിലയുറപ്പിക്കാനും സൗരയൂഥത്തിന്റെ മറ്റു മേഖലകളിലേക്കുള്ള യാത്രകൾക്കായി ചന്ദ്രനെ ഒരു ഇടത്താവളമായി മാറ്റാനും ലക്ഷ്യമിട്ടുള്ളതാണ്.

ആർട്ടിമിസിന്റെ ആദ്യദൗത്യം വിജയിച്ചിരുന്നു.ആർട്ടിമിസ് 2 ദൗത്യത്തിൽ 4 പേരടങ്ങിയ യാത്രാസംഘത്തെ അയയ്ക്കാനാണു നാസയുടെ പദ്ധതി.  ചന്ദ്രന്റെ വിദൂരവശം കടന്ന് 7402 കിലോമീറ്റർ കൂടി ഈ ദൗത്യം സഞ്ചരിക്കും. ബഹിരകാശത്ത് ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്തവരായി ഇതിലെ യാത്രികർ മാറും. എട്ടുമുതൽ 10 ദിവസം വരെ സമയമെടുത്താകും ഈ ദൗത്യം പൂർത്തീകരിക്കുന്നത്. ആർട്ടിമിസ് 3 ദൗത്യത്തിലൂടെയാകും ചന്ദ്രനിൽ വീണ്ടും ഇറക്കം നടക്കുന്നത്. ചന്ദ്രനിലെത്തുന്ന ആദ്യ സ്ത്രീയും വെളുത്തവർഗത്തിൽപെടാത്ത ആദ്യ സഞ്ചാരിയും ഇതിലുണ്ടാകും. ഓറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും അവിടെ ഭ്രമണം തുടരുകയും ചെയ്യും. ഇതിൽ നിന്ന് സ്പേസ് എക്സ് നിർമിച്ച പ്രത്യേക ലാൻഡറിലാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് രണ്ടു യാത്രികർ വന്നിറങ്ങുക. ആഴ്ച നീളുന്ന പരീക്ഷണങ്ങൾക്കു ശേഷം ഇവിടെ നിന്ന് തിരികെ ഓറിയണിലെത്തി ഡോക്ക് ചെയ്യും. തുടർന്നു ഭൂമിയിലേക്കു തിരിക്കും. അപ്പോളോ ദൗത്യങ്ങളെക്കാൾ സുരക്ഷിതമായാണ് ആർട്ടിമിസ് ദൗത്യങ്ങൾ നാസ ഒരുക്കുന്നത്. നിലവിൽ ആദ്യ 3 ദൗത്യങ്ങൾക്കാണു കൂടുതൽ ശ്രദ്ധ. നാലാം ദൗത്യവും അണിയറയിലുണ്ട്.

English Summary:

Astrobotic's Historic Moon Landing: A New Era of Lunar Exploration Begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com