ADVERTISEMENT

2021ൽ ഒരു സംഭവം നടന്നു. പഴയകാല ഓസ്‌ട്രോ ഹംഗറി  പടക്കപ്പലായ എസ്എംഎസ്  ബോദ്രോഗ് നവീകരണത്തിന് ശേഷം വീണ്ടും നീറ്റിൽ ഇറങ്ങി. സമ്പന്നമായ ഒരു യുദ്ധഭൂതകാലമുള്ള കപ്പൽ ആണ് ബോദ്രോഗ്. 1914 ജൂലൈ 28ന് സാവ, ഡാന്യൂബ് എന്നീ നദികളുടെ സംഗമസ്ഥാനത്ത് നിന്നു ബെൽഗ്രേഡിലെ സെർബിയൻ സൈനികകേന്ദ്രങ്ങൾക്കു നേരെ  ആദ്യ വെടികൾ ഉതിർത്ത പടക്കപ്പൽ ബോർഡോഗായിരുന്നു. ഈ വർഷം ഒന്നാം ലോകയുദ്ധത്തിന്റെ 110ാം വാർഷികമാണ്. 1914ൽ ഒരു ജൂലൈ മാസത്തിലാണ് ലോകം കണ്ട വിനാശകാരിയായ യുദ്ധം തുടങ്ങിയത്.

1914ൽ ഓസ്‌ട്രോ ഹംഗറി സാമ്രാജ്യത്തിന്റെ കിരീട അവകാശിയായ ആർച്ച് ഡ്യൂക് ഫ്രാൻസിസ് ഫെർഡിനൻഡും ഭാര്യ സോഫിയും ബോസ്‌നിയയിൽ വെടിയേറ്റ് മരിച്ചതാണ് ഒന്നാം ലോകയുദ്ധതിനുള്ള പ്രത്യക്ഷ കാരണമായി മാറിയത്. എന്നാൽ ബാൽക്കൻ മേഖലയിലെ സംഘർഷവും റഷ്യ, ബ്രിട്ടൻ, ജർമനി, ഫ്രാൻസ് എന്നീ വൻ ശക്തികളുടെ ഇടപെടലും താല്പര്യങ്ങളും കൂടി ആയതോടെ യുദ്ധം കൊടുമ്പിരി കൊണ്ടു. മുൻപുള്ള യുദ്ധങ്ങളിൽ ഇല്ലാത്ത വിധമുള്ള സാങ്കേതിക സംവിധാനങ്ങളും അതീവ നശീകരണ ശേഷിയുള്ള ആയുധങ്ങളും ട്രഞ്ച് യുദ്ധരീതികളും കൂടി ആയതോടെ വൻ ജീവനാശവും മറ്റു നാശ നഷ്ടങ്ങളും ഉടലെടുത്തു. 2 കോടി പേര് മരിച്ചെന്നും 2.1 കോടി പേർക്ക് ഗുരുതരമായി പരുക്കുകൾ ഏറ്റെന്നുമാണ് കണക്ക്. 

ലോകയുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം സോം പോരാട്ടമാണ്. ബ്രിട്ടിഷ്–ഫ്രഞ്ച് സേനകൾ സോമിൽ ജർമൻ സേനയെ ആക്രമിച്ചു. ആദ്യദിനം മരിച്ചത് ഇരുപതിനായിരത്തിലധികം ബ്രിട്ടീഷ് സൈനികരാണ്. 10 ലക്ഷം സൈനികർ ഈ പോരാട്ടത്തിൽ കൊല്ലപ്പെട്ടു. കിടങ്ങുകൾ ഉപയോഗിച്ചുള്ള യുദ്ധവും രാസായുധ പ്രയോഗവുമൊക്കെ ഒന്നാം ലോകയുദ്ധത്തിൽ ഉണ്ടായിരുന്നു. 40,000 കിലോമീറ്റർ ആകെ നീളം വരുന്ന കിടങ്ങുകളാണ് എല്ലാ രാജ്യങ്ങളും കൂടി കുഴിച്ചത്. ഭൂമി ഒരു തവണ ചുറ്റിവരാൻ താണ്ടേണ്ട ദൂരത്തിനടുത്തു വരും ഇത്.

1915 ജനുവരിയിൽ റഷ്യക്കെതിരെ ജർമനി സൈലിൽ ബ്രോമൈഡ് വിഷവാതകം ഉപയോഗിച്ചു. മറ്റൊരിടത്ത് ബ്രിട്ടിഷ്സൈനികർക്കെതിരെ ജർമനി ക്ലോറിൻ വാതകം പ്രയോഗിച്ചത് 7000 പേരുടെ മരണത്തിനിടയാക്കി. ഇഥൈൽ ബ്രോമോ അസറ്റേറ്റ്, ടിയർ ഗാസ് , ഫോസ്ജീൻ തുടങ്ങിയ വാതകരൂപത്തിലുള്ള ആയുധങ്ങളും ഉപയോഗിക്കപ്പെട്ടു.

കരയുദ്ധങ്ങളിൽ ടാങ്കുകൾ വ്യക്തമായ മേധാവിത്വം നിലനിർത്തി. മാർക് 4, 5 എന്നീ വിഭാഗങ്ങളിലുള്ള ടാങ്കുകളായിരുന്നു ബ്രിട്ടിഷ് സേനയുടെ കൈവശം. എ7വി എന്ന ഭീമൻ ടാങ്ക് ജർമനിയും അവതരിപ്പിച്ചു. ന്യൂപോർട്ട് 12,ഗോഥ ജിവി, ഹാൻഡ്ലി,ബ്രിസ്റ്റൾ, സോപ്വിത്ത് ഡോൾഫിൻ, മാർട്ടിൻ സൈഡ് തുടങ്ങിയ വിമാനങ്ങൾ ഒന്നാം ലോകമഹായുദ്ധത്തിൽ അണിനിരന്നു.ജർമനിയുടെ ഫോക്കർ സ്കർജ് എന്ന വിമാനമായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം.

1918 നവംബർ 11നാണ് ഈ ഘോര യുദ്ധം തീർന്നത്. വടക്കൻ ഫ്രാൻസിലെ കംപിയനിലെ ട്രെയിൻ കമ്പാർട്മെന്റിൽ, ജർമനി അടിയറവ് സമ്മതിച്ച് ഫ്രാൻസുമായി ഉടമ്പടി ഒപ്പിട്ടു. 1919ൽ വേഴ്സായി ഉടമ്പടിയിൽ ജർമനിക്കുമേൽ കർശനമായ വ്യവസ്ഥകളും പിഴയും ചുമത്തി. ജർമനി, ഒട്ടോമൻ തുർക്കി, ഓസ്ട്രിയ– ഹംഗറി, റഷ്യ സാമ്രാജ്യങ്ങൾ തകർന്നു.

English Summary:

Trenches and Tragedy: A Closer Look at World War

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com