ADVERTISEMENT

മാവേലിക്കര ∙ പനച്ചമൂട് ഉലുവത്ത് വീടിന്റെ അലമാരകൾക്കു ഭംഗി പകരുന്നത് പല തരത്തിലുള്ള പേനകളാണ്. ഒന്നു മുതൽ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന പേനകൾ റിട്ട.കോളജ് പ്രഫസറുടെ അമൂല്യ ശേഖരമാണ്. ലോക ഫൗണ്ടൻ പേന ദിനം ആഘോഷിക്കുമ്പോൾ പ്രഫ.കെ.വർഗീസ് ഉലുവത്തിന്റെ (രാജൻ–62) പേന ശേഖരത്തിലേക്ക് ഒന്നിന് 5700 രൂപ വിലയുള്ള പുതിയ 2 പേനകൾ കൂടിയെത്തി. ഇതോടെ ആകെ പേനകളുടെ എണ്ണം 5000 കഴിഞ്ഞു. 40 വർഷമായി പേന ശേഖരണം തുടങ്ങിയിട്ട്.

ഓരോ മാസവും കുറഞ്ഞതു 5000 രൂപയുടെ പേന വാങ്ങുന്ന വർഗീസിന്റെ ശേഖരത്തിൽ 3 തലമുറയായി കൈമാറിക്കിട്ടിയ സ്വർണ മുന (നിബ്) ഉള്ള പേനയുമുണ്ട്. വർഗീസിന്റെ മുത്തച്ഛനും പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പാപ്പി ഉപയോഗിച്ച പേന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പരേതനായ കുഞ്ഞുകുഞ്ഞിനും പിന്നീടു വർഗീസിനും കൈമാറി ലഭിക്കുകയായിരുന്നു.   

പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിൽ ബോട്ടണി അധ്യാപകനായി ജോലി ലഭിച്ചതോടെയാണു സ്വന്തം പോക്കറ്റിൽ നിന്നു പണം ചെലവഴിച്ചു പേന വാങ്ങാൻ തുടങ്ങിയത്. വർഗീസിന്റെ പേനക്കമ്പം തിരിച്ചറിഞ്ഞ വെന്നിയിൽ പരേതനായ ഡോ.വി.എസ്. വിശ്വനാഥൻ ഓരോ തവണയും വിദേശത്തു നിന്നെത്തുമ്പോൾ വ്യത്യസ്തമായ പേനകൾ സമ്മാനമായി നൽകിയിരുന്നു. ഫൗണ്ടൻ പേനയോടു പ്രത്യേക താൽപര്യമുള്ള വർഗീസിന്റെ ശേഖരത്തിൽ പാർക്കറിന്റെ 40 തരം പേനകളും കലിഗ്രഫിക്ക് അനുയോജ്യമായ 30 പേനകളും ഉണ്ട്.

വർഗീസിന്റെ പേനക്കമ്പം അറിയാവുന്ന ഭാര്യ സൂസൻ മാത്യു (റിട്ട.പ്രഥമാധ്യാപിക, മറ്റം സെന്റ് ജോൺസ് എച്ച്എസ്എസ്), മക്കളായ തോമസ് വർഗീസ് ഉലുവത്ത്, മാത്യു വർഗീസ് ഉലുവത്ത്, മരുമക്കളായ ഷെറിൻ അൽന ജോസഫ്, ആൻ ക്ഷേമ മാത്യു എന്നിവർ വിശേഷ അവസരങ്ങളിൽ ഒരേ തരത്തിലുള്ള 2 പേനകളുടെ സെറ്റ് വീതമാണു സമ്മാനമായി നൽകുന്നത്. മറ്റം സെന്റ് ജോൺസ് നഴ്സറി ആൻഡ് പ്രൈമറി സ്കൂൾ മാനേജർ ആയ കെ.വർഗീസ് പുസ്തകവും തന്റെ പേരെഴുതിയ പേനയുമാണു ഉപഹാരമായി സുഹൃത്തുക്കൾക്കും വിദ്യാർഥികൾക്കും നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com