ADVERTISEMENT

ഹരിപ്പാട് ∙ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിഷുക്കണി ദർശനവും കൊടിയേറ്റും നാളെ നടക്കും. വിഷുക്കണി ദർശനം നാളെ പുലർച്ചെ 4ന് ആരംഭിക്കും. സർവാഭരണ വിഭൂഷിതനായ ദേവനു മുന്നിൽ ഉരുളിയിൽ കണിയോരുക്കും. നെറ്റിപ്പട്ടം, ആലവട്ടം, വെള്ളിവിളക്കുകൾ, കുലവാഴകൾ, മാലകൾ എന്നിവ വച്ച് ചുറ്റും അലങ്കരിക്കും. അത്യപൂർവ രത്നങ്ങളാൽ അലങ്കരിച്ച തങ്കത്തിൽ തീർത്ത തിരുവാഭരങ്ങൾ അണിഞ്ഞ് ദീപ പ്രഭയിൽ അനുഗ്രഹം ചൊരിഞ്ഞു നിൽക്കുന്ന സുബ്രഹ്മണ്യനെ ദർശിച്ച് സ്വർണക്കുടത്തിൽ കാണിക്കയർപ്പിക്കാൻ നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തും. രാവിലെ എട്ടുവരെ വിഷുദർശനം തുടരും.

  ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തോടനുബന്ധിച്ച് സമർപ്പിക്കാനുള്ള കൊട്ടകൾ കരുവാറ്റ തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിലെത്തിച്ചപ്പോൾ
ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തോടനുബന്ധിച്ച് സമർപ്പിക്കാനുള്ള കൊട്ടകൾ കരുവാറ്റ തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിലെത്തിച്ചപ്പോൾ

ചിത്തിര ഉത്സവത്തിന് നാളെ രാത്രി 8.30നും 9.14നും മധ്യേ കൊടിയേറും. തന്ത്രിമാരായ പടിഞ്ഞാറേ പുല്ലാംവഴി ദേവൻ കൃഷ്ണൻ നമ്പൂതിരി, കിഴക്കേ പുല്ലാംവഴി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കൊടിയേറ്റ് സദ്യ നടക്കും. വിഷുദിനത്തിലെ പ്രധാന കൊടിയേറ്റ് കൂടാതെ മൂന്നാം ഉത്സവത്തിന് മൂല സ്ഥാനമായ കീഴ്‌തൃക്കേവിലും, അഞ്ചാം ഉത്സവത്തിന് ഉപദേവതയായ തിരുവമ്പാടിയിലും കൊടിയേറും. 24 ന് കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ആറാട്ട്. ആറാട്ടു ഘോഷയാത്ര പുറപ്പെടുന്നതിനു മുമ്പ് കേരളാ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും. രാജഭരണം മുതൽ തുടർന്നു വരുന്ന ആചാരമാണിത്. കരുവാറ്റക്കുളങ്ങരയിൽ എത്തി ആറാട്ടിനു ശേഷം കച്ചേരി ജംക്‌ഷനിൽ എത്തുമ്പോൾ ആറാട്ടു ഘേഷയാത്രയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.

വർഷത്തിൽ മൂന്നു തവണ കൊടിയേറ്റോടും ആറാട്ടോടും കൂടി പത്തു ദിവസത്തെ ഉത്സവം നടക്കുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം. വിഷുവിന് കൊടിയേറുന്ന ചിത്തിര ഉത്സവമാണ് പ്രധാനം. ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ആറാട്ടുവരത്തക്കവിധം പത്തു ദിവസം മുമ്പ് കൊടിയേറി ആരംഭിക്കുന്ന ആവണി ഉത്സവം, ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടു വരത്തക്കവിധം ആഘോഷിക്കുന്ന മാർകഴി ഉത്സവം എന്നിവയാണ് മറ്റ് ഉത്സവങ്ങൾ.

കൊട്ടക്കാഴ്ച സമർപ്പണം ഇന്ന്

ചിത്തിര ഉത്സവത്തിന്റെ കൊടിയേറ്റിനു മുൻപു കരുവാറ്റ തട്ടുപുരയ്ക്കൽ കളരിക്കൽ കുടുംബക്കാർ കൊട്ടക്കാഴ്ച സമർപ്പണം നടത്തും. കുടുംബമൂപ്പൻ ടി.കെ. ഗോപാലന്റെ നേതൃത്വത്തിൽ ഇന്നു രാത്രി 9ന് ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ കൊട്ടക്കാഴ്ച സമർപ്പിക്കും. രാജഭരണ കാലം മുതലുള്ള ആചാരമാണിത്. അമ്പലപ്പുഴയുമായുള്ള യുദ്ധത്തിൽ തിരുവിതാംകൂർ വിജയിച്ചതിനെ തുടർന്ന് രാജാവ് ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവം നടത്താൻ തീരുമാനിച്ചു.

ഉത്സവത്തോടനുബന്ധിച്ചുള്ള സദ്യ നടത്തുന്നതിന് കൊട്ട, പരമ്പ്, മുറം എന്നിവ ആവശ്യത്തിനു കിട്ടാൻ ബുദ്ധിമുട്ടായി. ഇതേ തുടർന്ന് ഇൗ ദൗത്യം കരുവാറ്റ സമുദായത്തിൽ കുറുപ്പു വഴി കളരിക്കൽ കുടുംബത്തിനു ലഭിച്ചു. ഒരു ദിവസത്തിനകം സദ്യയ്ക്ക് ആവശ്യമായ നൂറുകണക്കിന് കൊട്ടയും മറ്റും അവർ നെയ്തുണ്ടാക്കി. വിഷുവിനായിരുന്നു ഉത്സവം. ഉത്സവ തലേന്നു കുടുംബത്തിലെ മൂപ്പന്റെ നേതൃത്വത്തിൽ ആഘോഷപൂർവം കൊട്ടയും മുറവും പനമ്പുമെല്ലാം ക്ഷേത്രത്തിലെ കൊടിമരച്ചുവട്ടിൽ സമർപ്പിച്ചു. മൂപ്പനു കൈനിറയെ സമ്മാനം നൽകിയാണ് രാജാവ് യാത്രയാക്കിയത്. 

എല്ലാ വർഷവും വിഷുത്തലേന്ന് ക്ഷേത്രത്തിൽ കൊട്ടക്കാഴ്ച സമർപ്പിക്കണമെന്നും വീഴ്ച വരുത്തരുതെന്നുമായിരുന്നു രാജശാസന. രാജഭരണം പോയിട്ടും കുടുംബാംഗങ്ങൾ പതിവു തെറ്റിച്ചിട്ടില്ല. കുടുംബാംഗങ്ങൾ വീടുകളിൽ നെയ്തുണ്ടാക്കുന്ന കൊട്ടയും മുറവും വിഷുത്തലേന്നു തട്ടുപുരയ്ക്കൽ കളരിക്കൽ ക്ഷേത്രത്തിലെത്തിക്കും. കുടുംബമൂപ്പൻ അധികാര ചിഹ്നമായ പ്രത്യേക തലപ്പാവ് അണിഞ്ഞാണ് കൊട്ടക്കാഴ്ച സംഘത്തെ നയിക്കുന്നത്. ക്ഷേത്രത്തിലേക്കു പോകുന്ന വഴി സമുദായത്തിൽ മാധവക്കുറുപ്പിന്റെ വീട്ടിൽ നിന്നു സ്വീകരണവും സൽക്കാരവും ഏറ്റുവാങ്ങും.

ഗണപതി നമ്പൂതിരിയുടെ കരവിരുതിൽ കൊടിക്കൂറകൾ ഒരുങ്ങി

ഗണപതി നമ്പൂതിരിയുടെ കരവിരുതിൽ ചിത്തിര ഉത്സവത്തിനുള്ള കൊടിക്കൂറകൾ ഒരുങ്ങി. കോട്ടയം ചെങ്ങളം വടക്കത്തില്ലത്തു ഗണപതി നമ്പൂതിരി (68) ആണ് കൊടിക്കൂറകൾ തയാറാക്കിയത്. കൊടിമരത്തിന്റെ ഉയരത്തിന്റെ മൂന്നിലൊന്നാണു കൊടിക്കൂറയുടെ നീളം. സുബ്രഹ്മണ്യന്റെ വാഹനമായ മയിലിനെ കൊടിയിൽ തുന്നിച്ചേർത്തിട്ടുണ്ട്.

ചിത്തിര ഉത്സവത്തോടനുന്ധിച്ചു കീഴ്ക്കോവിലും, തിരുവാമ്പാടിയിലും കൊടിയേറ്റിനുള്ള കൊടിക്കൂറകളും ഗണപതി നമ്പൂതിരി തയാറാക്കിയിട്ടുണ്ട്. ശബരിമല, ഏറ്റുമാന്നൂർ തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലെ കൊടിക്കൂറ നിർമിക്കാനുള്ള നിയോഗവും റിട്ട. കോ–ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനായ ഗണപതി നമ്പൂതിരിക്കാണ്.

നിയോഗമായി കൊടിക്കയർനിർമാണം

ചിത്തിര ഉത്സവത്തിനു കൊടിയേറ്റാനുള്ള കൊടിക്കയർ നിർമാണം കുമാരപുരം പൊത്തപ്പള്ളി തെക്കൻ പുത്തൻതറയിൽ പുരുഷോത്തൻ (77) ഒരു നിയോഗമായാണ് കാണുന്നത്. വ്രതനിഷ്ഠയോടുള്ള കൊടിക്കയർ നിർമാണം ഏറ്റെടുത്തിട്ട് 41 വർഷമായി.  സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ കൊടിയേറ്റുന്നതിനു 50 മീറ്റർ നീളമുള്ള കൊടിക്കയറാണു ഉപയോഗിക്കുന്നത്. ഇതിനു പുറമേ മൂന്നാം ഉത്സവത്തിന് കീഴ്‌തൃക്കോവിലും അഞ്ചാം ഉത്സവത്തിന് തിരുവമ്പാടിയിലും കൊടിയേറ്റുന്നതിനുള്ള കൊടിക്കയറും നിർമിക്കുന്നത് പരുഷോത്തമനാണ്.

അച്ഛൻ മാധവനിൽ നിന്നാണ് കൊടിക്കയർ നിർമാണ രീതികൾ മനസ്സിലാക്കിയത്. അച്ഛന്റെ മരണ ശേഷം പുരുഷോത്തമൻ നിർമാണം ഏറ്റെടുക്കുകയായിരുന്നു.കൊടിക്കയർ ചുവന്ന പട്ടുകൊണ്ട് പൊതിയുന്നതിനുള്ള അവകാശം കുമാരപുരം സ്ഥാനത്ത് വടക്കതിൽ കുടുംബത്തിനാണ്. കൊടിക്കയറിന്റെ നീളത്തിൽ പട്ട് കൈകൊണ്ട് തയ്ച്ചാണു പൊതിയുന്നത്.

പാരമ്പര്യമായി ലഭിച്ച അവകാശം ഇപ്പോൾ വിമലമ്മ(75) ക്കാണ്. ഭർത്താവ് കൃഷ്ണൻകുട്ടി മരിച്ചതിനെ തുടർന്ന് 24 വർഷമായി വിമലമ്മയാണ് കൊടിക്കയറിൽ പട്ടു പൊതിയുന്നത്. വ്രതാനുഷ്ഠാനത്തോടെ ഒരാഴ്ചകൊണ്ടാണ് കൊടിക്കയറിൽ പട്ടു പൊതിഞ്ഞതെന്നു വിമലമ്മ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com