പണയസ്വർണം മോഷണം: പ്രതി മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു; ഒളിവിൽ
Mail This Article
ചേർത്തല ∙ കേരള ബാങ്കിന്റെ ശാഖകളിൽ നിന്നു പണയസ്വർണം മോഷണം പോയ സംഭവത്തിൽ പ്രതി മീര മാത്യു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകുന്നതുവരെ പൊലീസ് അന്വേഷണം നിർത്തിവച്ചിരിക്കുകയായിരുന്നു. അതേസമയം, ജാമ്യാപേക്ഷ പിൻവലിച്ചതിനു പിന്നാലെ മീര മാത്യു ഒളിവിൽപോയി.
ചേർത്തലയിലെ കേരള ബാങ്കിന്റെ ഏരിയ മാനേജരായ മീര മാത്യു പട്ടണക്കാട്, അർത്തുങ്കൽ, ചേർത്തലയിലെ രണ്ടു ബാങ്കുകൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്കിടെ പണയസ്വർണം എടുത്തുകൊണ്ടുപോയെന്നാണു കേസ്.
സംഭവത്തെത്തുടർന്ന്, ബാങ്ക് അധികൃതർ മേലധികാരികൾക്ക് നൽകിയ പരാതിയെ തുടർന്ന് ജൂൺ 7ന് മീരയെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ബാങ്ക് മാനേജർമാർ പൊലീസിൽ പരാതി നൽകിയത്. നാലു ശാഖകളിലായി നടന്ന സംഭവങ്ങളിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസ് പ്രകാരം 335.08 ഗ്രാം സ്വർണം നഷ്ടപെട്ടതായി കണ്ടെത്തിയിരുന്നു.