ADVERTISEMENT

ചെങ്ങന്നൂർ ∙ പമ്പ, മണിമല നദികളെ ബന്ധിപ്പിക്കുന്ന സ്വാഭാവിക നദീബന്ധനമാണ് ആദിപമ്പ– വരട്ടാർ നദികൾ. 13.6 കിലോമീറ്റർ നീളമുള്ള നദി ചെങ്ങന്നൂർ നഗരസഭ (ഇടനാട്), കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലൂടെയാണു കടന്നുപോകുന്നത്. പമ്പ, മണിമല നദികളെക്കാൾ ആദിപമ്പ– വരട്ടാർ നദിയുടെ അടിത്തട്ട് ഉയർന്നതും ചപ്പാത്തുകൾ നദിയുടെ ഒഴുക്കു തടഞ്ഞതുമാണു നദിയെ നാശത്തിന്റെ വക്കിലെത്തിച്ചത്. അനധികൃത കയ്യേറ്റങ്ങൾ നദിയുടെ വീതി കുറച്ചു. എന്നാൽ നദിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ‍ജനങ്ങൾ തന്നെ നദി വീണ്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു.

2017ലാണു വരട്ടാറിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കു ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ തുടക്കമിടുന്നത്. പുഴ നടത്തം ഉൾപ്പെടെ ആഘോഷപൂർവം തുടങ്ങിയ ആദ്യഘട്ടം നാട്ടുകാരുടെ വലിയ പങ്കാളിത്തം മൂലം വിജയമായിരുന്നു. വരട്ടാർ പുനരുജ്ജീവനത്തിന്റെ പേരിൽ പത്തനംതിട്ട ജില്ലാ ഭരണകൂടം ജലശക്തി മന്ത്രാലയത്തിന്റെ അവാർഡും (ഒരു ലക്ഷം രൂപ) സ്വന്തമാക്കി.എന്നാൽ 2018ലെ പ്രളയം തുടർപ്രവർത്തനങ്ങൾക്കു തടസ്സമായി. പിന്നാലെയെത്തിയ കോവിഡും വിലങ്ങുതടിയായി. പൂർണമായും സർക്കാർ നിയന്ത്രണത്തിൽ 2022 അവസാനമാണു രണ്ടാംഘട്ട പുനരുദ്ധാരണം തുടങ്ങുന്നത്. തുടക്കം മുതൽ തന്നെ മണലെടുപ്പ് മാത്രമാണു നടക്കുന്നതെന്ന് ആരോപണങ്ങളും ഉയർന്നു. രണ്ടാംഘട്ടത്തിൽ ഇതുവരെ രണ്ടു കിലോമീറ്റർ മാത്രമാണു വീണ്ടെടുക്കാനായത്.

എതിർപ്പുമായി നാട്ടുകാർ
2022ൽ രണ്ടാംഘട്ടം തുടങ്ങിയ ശേഷം ഡ്രജർ ഉപയോഗിച്ചു മണലൂറ്റുന്നതിനെതിരെ ഇടനാട് ജനകീയ സമിതി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. പരിശോധിച്ചു റിപ്പോർട്ട് നൽകാൻ കോടതി കലക്ടർക്കു നിർദേശം നൽകി. കലക്ടറുടെ നിർദേശത്തെ തുടർന്ന് അന്നത്തെ ആർഡിഒ നൽകിയ റിപ്പോർട്ടിൽ മണലെടുത്തിട്ടില്ലെന്നാണു പറഞ്ഞത്. 2023 ജനുവരിയിൽ വീണ്ടും യോഗം വിളിച്ചു ചേർത്തു. കുറ്റിക്കാട്ടുപടിക്കു സമീപം, ഇടനാട് ചേലൂർകടവ് എന്നിവിടങ്ങളിൽ ഡ്രജിങ് തുടങ്ങിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്നു നിർത്തിവച്ചു. നവീകരണത്തിന്റെ ഭാഗമായി ശേഖരിച്ച മണൽ കല്ലിശേരി, ഓതറ എന്നിവിടങ്ങളിലെ യാഡുകളിൽ നിന്നു വിറ്റഴിച്ചു.ആർഡിഒയുടെ റിപ്പോർട്ടിനെതിരെ സമിതി ഹൈക്കോടതിയെ സമീപിക്കുകയും പ്രശ്നം പരിശോധിക്കാൻ കമ്മിഷനെ നിയോഗിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.

നീക്കേണ്ടത് ഒരു ലക്ഷം മീറ്റർ ക്യൂബ് മണ്ണ്
2023 ജനുവരിയിൽ തുടങ്ങിയ നവീകരണത്തിന്റെ കരാർ കാലാവധി നീട്ടി നൽകിയതിലൂടെ ഏപ്രിൽ 28 വരെ നീട്ടി. ഒരു ലക്ഷം മീറ്റർ ക്യൂബ് മണ്ണ് നീക്കണമെന്നാണു കരാർ. 8 മാസം കൊണ്ടു 19,000 ക്യുബിക് അടി മണ്ണ് നീക്കിയെന്നാണു കണക്ക്.

റോയൽറ്റിയായി ലഭിക്കേണ്ടത് 1.30 കോടി രൂപ
വരട്ടാർ നവീകരണത്തിനായി മണൽ വാരിയതിലൂടെ സർക്കാരിനു റോയൽറ്റി ഇനത്തിൽ ലഭിക്കേണ്ടത് 1.30 കോടി രൂപ. ക്യുബിക് അടിക്ക് 684 രൂപ നിരക്കിൽ 19,000 ക്യുബിക് അടി മണൽ നീക്കിയെന്നാണു കണക്ക്. യഥാർഥ കണക്ക് ഇതിലേറെ വരുമെന്നാണ് ആക്ഷേപം. റോയൽറ്റി നൽകിയ ശേഷം എത്ര രൂപയ്ക്കു മണൽ വിൽക്കണമെന്നതു കരാറുകാരനു നിശ്ചയിക്കാം.

പാലങ്ങളുടെ നിർമാണം
വരട്ടാറിനു കുറുകെയുള്ള 8 ചപ്പാത്തുകൾ പൊളിച്ചു നീക്കിയ ഭാഗങ്ങളിൽ പാലങ്ങൾ നിർമിക്കാൻ 2018ലെ ബജറ്റിൽ തീരുമാനിച്ചിരുന്നു.തിരുവൻവണ്ടൂർ തെക്കുംമുറി, വഞ്ചിമൂട്ടിൽ കടവ്, തൃക്കയ്യിൽ, മാമ്പറ്റക്കടവ്, പ്രയാറ്റുകടവ്, ആനയാർ കടവ്, പുതുക്കുളങ്ങര, വഞ്ഞിപ്പോട്ടിൽകടവ് എന്നിവിടങ്ങളിൽ പാലങ്ങൾ നിർമിക്കാനായി തുക വകയിരുത്തിയിരുന്നു. എന്നാൽ പുതുക്കുളങ്ങര പാലം മാത്രമാണു പണി പൂർത്തിയാക്കി തുറന്നു കൊടുത്തത്. തൃക്കയ്യിൽകടവ്, ആനയാർ പാലങ്ങളുടെ നിർമാണം നടക്കുന്നു. ബാക്കിയുള്ളവയുടെ നിർമാണം തുടങ്ങിയിട്ടില്ല.

വേണ്ടതെന്ത്  ?
പ്രാദേശികമായി യോഗം വിളിച്ചു ചേർത്താകും രണ്ടാംഘട്ട നവീകരണം എന്നു ജനപ്രതിനിധികൾ ആവർത്തിക്കുമ്പോഴും അതുണ്ടാകുന്നില്ലെന്നാണു നാട്ടുകാരുടെ ആരോപണം. അതിർത്തി നിർണയം, പരിസ്ഥിതി ആഘാത പഠനം തുടങ്ങി പല കാര്യങ്ങളും ജനം അറിഞ്ഞില്ലെന്നു പരാതി ഉയർന്നിരുന്നു. ഗ്രീൻ ട്രിബ്യൂണൽ ചട്ടങ്ങൾക്കു വിരുദ്ധമായി നദീതീരത്തു പൂട്ടുകട്ടകൾ പാകിയതും വിവാദമായി. ആനയാർ മുതൽ പുതുക്കുളങ്ങര വരെ നദി കിഴക്കോട്ടാണ് ഒഴുകുന്നത്. വെള്ളത്തിന്റെ ചരിവുമാനം (ഗ്രേഡിയന്റ്) നിർണയിച്ച് ഇതു പരിഹരിക്കുന്നത് എങ്ങനെയാകും എന്നും വ്യക്തമല്ല. വീതിയും ആഴവും കൂട്ടാനുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചും വ്യക്തതയുണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com