നേന്ത്രവേലി പാടം വെള്ളത്തിൽ മുങ്ങി;കൊയ്ത്തിനു ഭീഷണി
Mail This Article
മാന്നാർ ∙ ചെന്നിത്തല നേന്ത്രവേലി പാടം വെള്ളത്തിൽ മുങ്ങി. കൊയ്യാറായ നെല്ലിനു ഭീഷണി.വ്യാഴാഴ്ച രാത്രി മൂന്നു മണിക്കൂർ പെയ്ത മഴയും തണ്ണീർമുക്കം ബണ്ടു തുറന്നതിന്റെ പ്രതിഫലനവും കാരണം ഇവിടെ നിന്നും വെള്ളമൊഴുകി പോകാതെ കെട്ടിക്കിടക്കുന്നു. ചെന്നിത്തല പാടശേഖരത്തിന്റെ ഭാഗമായ 14–ാം ബ്ലോക്ക് നേന്ത്രവേലി പാടശേഖരത്തിൽ ഏതു കാലാവസ്ഥയായാലും വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്. പാടശേഖരത്തിൽ ഇക്കുറി നല്ല വിളവാണ് പൊതുവെ ലഭിച്ചത്. കൊയ്ത്തുയന്ത്രം വരെ ബുക്ക് ചെയ്തു മേയ് 10ന് കൊയ്ത്തു നിശ്ചയിച്ചിരുന്നതാണ്.
പാടശേഖരമാകെ മുങ്ങിക്കിടക്കുന്നതിനാൽ കൊയ്ത്തു അസാധ്യമായി. പാടശേഖരത്തിന്റെ പുറംബണ്ടു ബലപ്പെടുത്തി കെട്ടാത്തതു എന്നും ഭീഷണിയായി തുടരുകയാണ്.കൂടുതൽ വെള്ളം പാടശേഖരത്തിൽ തങ്ങിയാൽ മട വീഴാനും സാധ്യതയേറെയാണ്. ചെന്നിത്തല, മാന്നാർ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ നിന്നും വ്യത്യസ്തമായ സ്ഥിതിയാണ് നേന്ത്രവേലിക്കുള്ളത്. മറ്റു പാടശേഖരത്തിലെപ്പോലും വെള്ളം എളുപ്പത്തിൽ ഇവിടെയെത്തുന്ന തരത്തിലാണ് പാടശേഖരത്തിന്റെ കിടപ്പ്. പുറംബണ്ടിലെ പിച്ചിങ് ബലപ്പെടുത്തി കെട്ടുന്നതിനായി കർഷകർ മന്ത്രി സജി ചെറിയാനെ സമീപിച്ചു പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.