മാമ്പ്രപ്പാടത്തു നിന്ന് 14000 കിലോ വെള്ളരി
Mail This Article
ചെങ്ങന്നൂർ ∙ വിളവ് അൽപം കുറഞ്ഞെങ്കിലും ആവശ്യക്കാർ കുറയാതെ മാമ്പ്രയിലെ വിഷു വിപണി. വിവിധ മാർക്കറ്റുകളിലേക്കായി ഇതു വരെ 14000 കിലോ വെള്ളരിക്കയാണു വെൺമണിയിൽ നിന്ന് കയറ്റി അയച്ചത്. കൂടെ മറ്റു പച്ചക്കറികളും. ചങ്ങനാശേരി, തിരുവല്ല, അമ്പലപ്പുഴ, എന്നിവിടങ്ങളിലേക്കാണു വെള്ളരി അയച്ചത്. 7000 കിലോ പടവലങ്ങയും മറ്റു പച്ചക്കറികളും മാമ്പ്രയിൽ നിന്ന് അയച്ചു. ഹോർട്ടികോർപ് 350 കിലോയോളം വെള്ളരി സംഭരിച്ചു. വിഎഫ്പിസികെയുടെ ആലാ, ചെറിയനാട് സബ്സെന്ററുകളിലേക്കും പച്ചക്കറികൾ സംഭരിച്ചു.
വൈകി കൃഷിയിറക്കിയതിനാൽ വിഷുവിനോട് അടുപ്പിച്ചാണ് ഇക്കുറി വിളവെടുപ്പും നടന്നത്. ഇക്കുറി കനത്ത വേനലിൽ ഏറെ പണിപ്പെട്ടാണ് വെൺമണി, ആലാ, ചെറിയനാട് പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന മാമ്പ്രപ്പാടത്ത് പച്ചക്കറി കൃഷി നടത്തിയത്. ജലസേചനം നടത്താനും ഏറെ ബുദ്ധിമുട്ടി. 10 ദിവസം മുൻപാണു വിളവെടുപ്പ് തുടങ്ങിയത്. പയർ, തണ്ണിമത്തൻ, തടിയൻ എന്നിവയും കൃഷി ചെയ്തിരുന്നു. മാമ്പ്രയിൽ വിളവെടുപ്പ് തുടരുകയാണ്.