മലമ്പാതയിൽ മണ്ണിടിച്ചിൽ: കേന്ദ്ര സഹമന്ത്രി വഴിയിൽ കുടുങ്ങി
Mail This Article
കോയമ്പത്തൂർ ∙ കൂനൂർ – മേട്ടുപ്പാളയം മലമ്പാതയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നു കേന്ദ്ര മത്സ്യബന്ധന, വാർത്താവിനിമയ സഹമന്ത്രി ഡോ.എൽ.മുരുകൻ വഴിയിൽ കുടുങ്ങി. ബർലിയാറിൽ ഞായറാഴ്ച രാവിലെയാണു റോഡിൽ മണ്ണിടിഞ്ഞു വീണത്. ഊട്ടിയിൽ നിന്നു മേട്ടുപ്പാളയത്തേക്കു തന്റെ ക്യാംപ് ഓഫിസ് ഉദ്ഘാടനത്തിനു പോവുകയായിരുന്നു മന്ത്രി. കൂനൂരിൽ നിന്നു 18 കിലോമീറ്റർ പിന്നിട്ട് എത്തിയപ്പോഴാണ് മണ്ണിടിച്ചിലുണ്ടായ കാര്യം അറിഞ്ഞത്.
ഇതിനിടെ, ഇരുവശത്തും കിലോമീറ്ററുകളോളം വാഹനനിര നീണ്ടതോടെ തിരികെ പോകാനും പറ്റാത്ത അവസ്ഥയായി. അഗ്നിരക്ഷാസേനയും ദേശീയപാത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മരങ്ങൾ വെട്ടി മാറ്റുകയും മണ്ണുമാന്തി ഉപയോഗിച്ചു മണ്ണു മാറ്റുകയും ചെയ്തു പത്തരയോടെ ഗതാഗത തടസ്സം നീങ്ങിയ ശേഷമാണ് അദ്ദേഹം മേട്ടുപ്പാളയത്തേക്കു യാത്ര തുടർന്നത്.മണ്ണിടിച്ചിലിനെ തുടർന്നു മേട്ടുപ്പാളയം, കൂനൂർ വഴി ഊട്ടിയിലേക്കുള്ള ഗതാഗതം ഉച്ചവരെ നിർത്തിവച്ചിരുന്നു. മേട്ടുപ്പാളയത്തു നിന്നു കോത്തഗിരി വഴിയാണു ഗതാഗതം തിരിച്ചുവിട്ടിരുന്നത്. മഴ തുടർന്നാൽ ഈ റൂട്ടിലൂടെയുള്ള ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നു ജില്ലാ ഭരണകൂടം സൂചിപ്പിച്ചു.