ഹരിത സേനാംഗങ്ങൾ പറയുന്നു തെങ്ങിന്റെ മണ്ടയിൽ കയറാനും റെഡി
Mail This Article
പിറവം∙ തെങ്ങു കയറ്റത്തിനു വിദഗ്ധ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതോടെ രോഗബാധയ്ക്കെതിരെ കീടനാശിനി പ്രയോഗിക്കുന്നതിനു സഹായവുമായി ബ്ലോക്ക് പഞ്ചായത്ത് ഹരിത സേനാംഗങ്ങൾ. കീടങ്ങളുടെ ആക്രമണം വർധിച്ചതോടെ തേങ്ങ ഉൽപാദനത്തിൽ കുറവുണ്ടായതിനു പുറമെ നശിക്കുന്ന തെങ്ങുകളുടെ എണ്ണവും വർധിച്ചു.ഇൗ സാഹചര്യത്തിലാണു ജില്ലയുടെ കിഴക്കൻ മേഖലയിലെ പഞ്ചായത്തുകളിൽ പ്രതിരോധ മരുന്നു തളിക്കുന്നതിനു സഹായവുമായി സേനാംഗങ്ങൾ എത്തിയിരിക്കുന്നത്.
തേങ്ങ ഇടുന്നതിനു പുറമെ തെങ്ങിന്റെ മണ്ടയിൽ കാടും ഉണങ്ങിയ ഓലയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനും സംഘം സജ്ജരാണ്. സാധാരണ യന്ത്രം ഉപയോഗിച്ചു തേങ്ങ ഇടുന്നവർ നാട്ടിൽ പലയിടത്തും ഉണ്ടെങ്കിലും ഓലകൾക്കിടയിലൂടെ നുഴഞ്ഞുകയറി കൂമ്പിലും മടലുകൾക്കിടയിലും മരുന്നു പ്രയോഗിക്കുന്നതു ക്ലേശകരമാണ്. ഇൗ സാഹചര്യത്തിലാണു ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിൽ മികവു തെളിയിച്ച വനിതകൾ ഉൾപ്പെടുന്ന സംഘം രംഗത്തുള്ളത്.
120 രൂപയാണു ഒരു തെങ്ങിനു ഗുണഭോക്താവു നൽകേണ്ടത്. പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി നൽകിയതോടെ പകുതി നിരക്കിലാണു ജോലി ഏറ്റെടുക്കുന്നതെന്നു കോ–ഓർഡിനേറ്റർ വി.സി. മാത്യു പറഞ്ഞു.പിറവം, മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഇൗ ദിവസങ്ങളിൽ സേനാംഗങ്ങൾ ജോലി പൂർത്തിയാക്കിയിരുന്നു.