ADVERTISEMENT

കൊച്ചി ∙ അടുത്തയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കൊച്ചിയിലെത്തുന്നത് 7000 ഡോക്ടർമാർ. അവരുടെ കുടുംബാംഗങ്ങളും വിവിധ കമ്പനി പ്രതിനിധികളുമായി 3000 പേർ വേറെയും. 24 മുതൽ 28 വരെ ഗ്രാൻഡ് ഹയാത്തിലും ലുലു ബോൾഗാട്ടി കൺവൻഷൻ സെന്ററിലുമായി നടക്കുന്ന ശിശുരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനം പെഡികോണിനായി ജില്ലയിലെ ഒട്ടുമിക്ക ഹോട്ടലുകളും ബുക്ക് ചെയ്തു കഴിഞ്ഞു. സമ്മേളനത്തിനെത്തുന്ന ഡോക്ടർമാർക്കു താമസിക്കാൻ 3000– 4000 ഹോട്ടൽ മുറി വേണം. ഇതിനായി 15 കോടി രൂപയ്ക്കു മുകളിൽ ചെലവാക്കേണ്ടി വരും. കൊച്ചിക്കു പുറമേ സമീപ ജില്ലകളിലേക്കും ബുക്കിങ് നീണ്ടിട്ടുണ്ട്.

ഡോക്ടർമാരുടെ ദേശീയ സമ്മേളനങ്ങൾ പോലുള്ള ‘കോൺഫറൻസ് ടൂറിസം’ വർധിക്കുന്നതു കൊച്ചിയുടെ വ്യാപാര, വാണിജ്യ, ടൂറിസം മേഖലകളിൽ വൻ ചലനമുണ്ടാക്കും. നിലവിൽ കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെയും ഓൾ ഇന്ത്യ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റിസ് അസോസിയേഷന്റെയും ദേശീയ സമ്മേളനങ്ങളിലായി 3000– 4000 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. പെഡിക്കോണുമായി ബന്ധപ്പെട്ടു 100–150 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടക്കുമെന്നാണു സംഘാടകരുടെ കണക്കുകൂട്ടൽ. സമ്മേളന നടത്തിപ്പിനു സംഘാടകർക്കു തന്നെ 22–25 കോടി രൂപ ചെലവ് വരും.

രാജ്യാന്തര വിദഗ്ധരുൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തിനുള്ള വിമാന യാത്ര ടിക്കറ്റ് വഴി 14 കോടി രൂപയോളം എയർലൈനുകൾക്കു വരുമാനമുണ്ടാകും. നഗരത്തിലെ ടാക്സി കാറുകൾക്കെല്ലാം വൻ ബുക്കിങ് ആണ്. അതുവഴി സ്വകാര്യ ടാക്സി ഏജൻസികൾക്കു കോടികളുടെ വരുമാനമുണ്ടാകും. ജിഎസ്ടി ഇനത്തിൽ മാത്രം കോടികളുടെ വരുമാനം ഈ ഇടപാടുകളിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു ലഭിക്കും. നഗരത്തിലെ ചെറിയ കടക്കാർക്കും ഓട്ടോറിക്ഷ ഡ്രൈവർമാർക്കും മുതൽ വലിയ മാളുകൾക്കു വരെ ഇത്തരം സമ്മേളനങ്ങൾ വഴി നേട്ടമുണ്ടാകുമെന്നു പെഡികോൺ 2024 ഓർഗനൈസിങ് ചെയർമാൻ ഡോ. സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു.

സമ്മേളന പ്രതിനിധികളിൽ വലിയൊരു വിഭാഗം മൂന്നാർ, ആലപ്പുഴ, ഫോർട്ട്കൊച്ചി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കും. ടൂറിസം രംഗത്തുണ്ടാകുന്ന നേട്ടം ചില്ലറയല്ല. സമ്മേളന പ്രതിനിധികൾ കൂടുതൽ കാറുകൾ ഉപയോഗിക്കുന്നതിനാൽ ചെറിയ തോതിൽ ഗതാഗത കുരുക്കുണ്ടാകുമെന്നത് ഒഴിച്ചു നിർത്തിയാൽ നേട്ടമേറെയാണ്. വലിയ സമ്മേളനങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന തരത്തിൽ കൊച്ചിയുൾപ്പെടെയുള്ള നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സംഘാടകർ പറയുന്നു. വലിയ സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കുമായി വലിയ കോൺഫറൻസ് ഹാളുകൾ വേണം.

നിലവിൽ താൽക്കാലികമായി വലിയ പന്തലുകൾ നിർമിക്കുകയാണു ചെയ്യുന്നത്. കൂടുതൽ പേരെ ഒരേ സമയം ഉൾക്കൊള്ളാനും വലിയ വാഹനങ്ങൾ പ്രവേശിപ്പിക്കാനും കഴിയുന്ന തരത്തിലുള്ള ഹാളുകൾ സജ്ജമാക്കാനായാൽ മൈസ് ടൂറിസം (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്) രംഗത്തു കൊച്ചിയുൾപ്പെടെ സംസ്ഥാനത്തെ നഗരങ്ങൾക്കു ശ്രദ്ധേയ സാന്നിധ്യമാകാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com