ADVERTISEMENT

ആലുവ∙ പിതൃബലി തർപ്പണത്തിനു ജനലക്ഷങ്ങൾ ഇന്ന് ആലുവ മണപ്പുറത്ത് എത്തും. പുണ്യനദിയായ പെരിയാറിൻ തീരം ഭക്തജനങ്ങളെ വരവേൽക്കാൻ ഒരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ 116 ബലിത്തറകളിൽ മുന്നൂറിലേറെ പുരോഹിതർ പിതൃകർമങ്ങൾക്കു കാർമികത്വം വഹിക്കും. മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകൾ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് അവസാനിക്കുക. 

ഉച്ച കഴിയുമ്പോൾ മുതൽ മണപ്പുറത്തേക്കു ജനപ്രവാഹം തുടങ്ങും. സന്ധ്യയോടെ പുഴയോരത്തെ ബലിത്തറകൾ നിറഞ്ഞു കവിയും. ക്ഷേത്ര കർമങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ബലിതർപ്പണത്തിന് 75 രൂപയാണ് ദേവസ്വം ബോർഡ് നിശ്ചയിച്ച നിരക്ക്. പകൽ മുഴുവൻ ഉപവസിച്ചും പ്രാർഥിച്ചും ഉറക്കമൊഴിഞ്ഞിരിക്കുന്നവർക്കു ദേവസ്വം ബോർഡ് ലഘുഭക്ഷണം വിതരണം ചെയ്യും.

ലക്ഷാർച്ചന തൊഴാൻ പ്രത്യേക പന്തലും വഴിപാടുകൾക്കു കൂടുതൽ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തിന്റെ മറുകരയിൽ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ഒട്ടേറെപ്പേർ‍ ബലിയിടാനെത്തും. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ നേതൃത്വം നൽകും. ഏഷ്യയിലെ ആദ്യ സർവമത സമ്മേളനത്തിന്റെ ശതാബ്ദി ഉദ്ഘാടനവും നൂറ്റിയൊന്നാം സർവമത സമ്മേളനവും നടക്കും. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്നു 4 മുതൽ നാളെ 2 വരെ ആലുവയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. കെഎസ്ആർടിസിയും കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും സ്പെഷൽ സർവീസുകൾ നടത്തും. ആലുവ റെയിൽവേ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പ്രത്യേക ടിക്കറ്റ് കൗണ്ടർ തുറന്നു. 10 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1200 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. നേവിയുടെയും അഗ്നിരക്ഷാ സേനയുടെയും മുങ്ങൽ വിദഗ്ധരും ഉണ്ടാകും. 

ശിവനാമജപവും പൂജയുമായി ജില്ലയിലെ മഹാദേവക്ഷേത്രങ്ങൾ ശിവരാത്രിക്കൊരുങ്ങി. മിക്ക ക്ഷേത്രങ്ങളിലും ആഘോഷങ്ങൾക്കു തുടക്കമായിക്കഴിഞ്ഞു. ശിവരാത്രി വ്രതമനുഷ്ഠിക്കുന്നവർക്കു പല ക്ഷേത്രങ്ങളിലും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. എല്ലായിടത്തും വിശേഷാൽ പൂജകളും ആഘോഷങ്ങളുമുണ്ട്. മഹാമൃത്യുഞ്ജയ ഹോമവും ശിവപൂജയുമാണു മിക്ക ക്ഷേത്രങ്ങളിലെയും പ്രധാന പൂജകൾ.എറണാകുളം ശിവക്ഷേത്രം, ചേലാമറ്റം ക്ഷേത്രം, കലൂർ പാവക്കുളം മഹാദേവക്ഷേത്രം, പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം, എളമക്കര പുതുക്കലവട്ടം മഹാദേവക്ഷേത്രം, കാലടി മഹാദേവക്ഷേത്രം, ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രം, തൃക്കാക്കര ശിവക്ഷേത്രം, തട്ടേക്കാട് മഹാദേവ–മഹാവിഷ്ണു ക്ഷേത്രം, വെ‌ള്ളൂർക്കുന്ന് മഹാദേവക്ഷേത്രം, പള്ളുരുത്തി ഭവാനീശ്വര മഹാക്ഷേത്രം, നൂലേലി ശ്രീനാരായണ ക്ഷേത്രം തുടങ്ങി ഒട്ടുമിക്ക ക്ഷേത്രങ്ങളും ശിവരാത്രി ആഘോഷപ്പൊലിമയിലാണ്. പല ക്ഷേത്രങ്ങളും സംഘടനകളും ശിവരാത്രി ബലിതർപ്പണത്തിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ശിവരാത്രി ‌സ്പെഷൽ ട്രെയിൻ സർവീസ് 
ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ചു ഷൊർണൂർ–തൃശൂർ പാസഞ്ചർ ട്രെയിൻ ആലുവ വരെ നീട്ടി. തൃശൂരിൽ നിന്നു രാത്രി 11.15നു പുറപ്പെടുന്ന ട്രെയിൻ 12.45ന് ആലുവയിൽ എത്തും. ഇടയ്ക്കുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തും. ശനിയാഴ്ച രാവിലെ 5.15നു തൃശൂർ–കണ്ണൂർ എക്സ്പ്രസ് ആലുവയിൽ നിന്നു പുറപ്പെടും.  ആലുവയ്ക്കും തൃശൂരിനും ഇടയിൽ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ട്. നിലമ്പൂർ–കോട്ടയം എക്സ്പ്രസിനു മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ് ഏർപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com