ADVERTISEMENT

ആലുവ∙ മഹാശിവരാത്രി നാളിൽ പിതൃതർപ്പണത്തിന് എത്തിയ അനേകായിരങ്ങൾ ആലുവ മണപ്പുറത്തെ ജനസാഗരമാക്കി. മൺമറഞ്ഞ ഉറ്റവരെ മനസ്സിൽ ധ്യാനിച്ച്, പിതൃമോക്ഷ മന്ത്രങ്ങൾ ഏറ്റുചൊല്ലി, ബലിപിണ്ഡം അർപ്പിച്ച്, പുണ്യനദിയായ പെരിയാറിൽ മുങ്ങിനിവർന്ന് അവർ സായുജ്യമടഞ്ഞു. പുഴയോരത്തു ദേവസ്വം ബോർഡ് ലേലം ചെയ്തു നൽകിയ നൂറിൽപരം ബലിത്തറകളിൽ വൻ തിരക്ക് അനുഭവപ്പെട്ടു. രാവിലെ ലക്ഷാർച്ചനയ്ക്കും മുൻപില്ലാത്ത തിരക്കുണ്ടായി. ഭക്തജനങ്ങളുടെ നിര പന്തലും കവിഞ്ഞു പുഴയോരം വരെ നീണ്ടു. 

മഹാദേവ ക്ഷേത്രത്തിൽ അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞതോടെ ഔപചാരികമായി പിതൃകർമങ്ങൾ ആരംഭിച്ചു. പകൽ ഉപവസിച്ചു പ്രാർഥനാനിരതരായി എത്തിയ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങിയ ജനസഞ്ചയം ആ പുണ്യനിമിഷത്തിനായി ജപമന്ത്രങ്ങൾ ഉരുവിട്ടു കാത്തിരുന്നതു മണിക്കൂറുകളോളം. ഇവർക്കു ദേവസ്വം ബോർഡ് ലഘുഭക്ഷണം നൽകി. അപ്പം, അരവണ, തിലഹവനം, ജലധാര തുടങ്ങിയ വഴിപാടുകൾക്കും തിരക്ക് അനുഭവപ്പെട്ടു. 

വൈകിട്ടു വെയിലിനു ചൂടു കുറഞ്ഞതോടെ പുഴയോരത്തെ ബലിത്തറകളിലേക്ക് ആളുകൾ വന്നുതുടങ്ങി. സന്ധ്യ കഴിഞ്ഞപ്പോഴേക്കും നിലയ്ക്കാത്ത ജനപ്രവാഹമായി. കുംഭത്തിലെ അമാവാസിയായ നാളെ വരെ പിതൃകർമങ്ങൾ തുടരും. പിതൃക്കൾ മരിച്ച നാളോ തീയതിയോ അറിയാത്തവർക്കും അമാവാസി ദിനത്തിൽ ബലികർമം ചെയ്യാമെന്നാണു വിശ്വാസം. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പിതൃ നമസ്കാരങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. 

ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ നേതൃത്വം നൽകി. അൻവർ സാദത്ത് എംഎൽഎ, നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ, റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന എന്നിവരും ദേവസ്വം ബോർഡ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ എ. അജിത്കുമാർ, കെ. സുന്ദരേശൻ എന്നിവരും ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com