പുഴയിൽ ചതിക്കുഴികളും കയങ്ങളും, സൂക്ഷിക്കുക
Mail This Article
പിറവം∙വേനൽ കടുത്തതോടെ പുഴയിലെ കടവുകളിൽ തിരക്കേറി. മുങ്ങി മരണവും അപകടവും ആവർത്തിക്കുമ്പോഴും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ അധികൃതർ. ചതിക്കുഴികളും കയങ്ങളും തിരിച്ചറിയാനാവാതെ മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരാണു തുടർച്ചയായി അപകടത്തിൽ പെടുന്നത്. ഉൗരമനയിൽ പാലത്തിനു സമീപം വെള്ളി രാത്രി ബെംഗളൂരു സ്വദേശി ലിങ്കൻ കുര്യൻ മുങ്ങിമരിച്ചു. മരടിൽ മാളിലെ ഉദ്യോഗസ്ഥനായ ലിങ്കൻ സഹപ്രവർത്തകർക്കൊപ്പമാണ് എത്തിയത്. കയത്തിൽ മുങ്ങിയായിരുന്നു മരണം.
ഉൗരമനയിൽ നിന്നു പുഴ കടന്നു പോകുന്ന 12 കിലോമീറ്ററോളം ദൂരെ ചെറുകര പാലം വരെയുള്ള പ്രദേശത്തു 20 ഓളം പേരാണു ഏതാനും വർഷങ്ങൾക്കിടെ മുങ്ങിമരിച്ചത്. ചെറുകരയിൽ കഴിഞ്ഞ വർഷം 3 പേർ മുങ്ങി മരിച്ചു. പിറവത്തും, രാമമംഗലത്തും കടവുകളിൽ എല്ലാ വർഷവും മുങ്ങി മരണം ആവർത്തിക്കാറുണ്ട്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും, കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നെത്തിയ യുവാക്കളും അപകടത്തിൽ പെട്ടവരുടെ പട്ടികയിൽ ഉണ്ട്.
മേൽ പരപ്പിൽ ശാന്തത തോന്നുമെങ്കിലും മണൽ വാരിയും മറ്റു കാരണങ്ങളും മൂലം പുഴയിൽ പലയിടത്തും അപകടകരമായ കുഴികളും ആഴവുമുണ്ട്. ഇക്കാര്യം അറിയാതെ ഇറങ്ങുന്നരാണ് അപകടത്തിൽ പെടുന്നത്.ദുരന്തങ്ങൾ ആവർത്തിച്ചിട്ടും മുന്നറിയിപ്പു ബോർഡു പോലും പല കടവുകളിലും സ്ഥാപിച്ചിട്ടില്ല. ചില കടവുകളിൽ അപകടാവസ്ഥ സൂചിപ്പിച്ചു സന്നദ്ധ സംഘടനകൾ സ്ഥാപിച്ച ബോർഡ് ഉണ്ടെങ്കിലും പ്രയോജനകരമല്ലെന്നാണു പറയപ്പെടുന്നത്.