ADVERTISEMENT

ഭാര്യ അന്നയുടെ ദിവസത്തിലെ 24 മണിക്കൂർ കൂടി ചേർത്ത് 48 മണിക്കൂറാണ് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനു ഒരു ദിവസം പ്രചാരണത്തിനു കിട്ടുന്നത്. നാട് തിരഞ്ഞെടുപ്പു ചൂടിലേക്ക് എത്തുംമുൻപ് ഫെബ്രുവരി ആദ്യവാരം തന്നെ അഭിഭാഷകയായ അന്ന ലിൻഡ ഈഡൻ കരിയറിൽ നിന്നു ബ്രേക്ക് എടുത്തു ടീസർ ക്യാംപെയ്ൻ തുടങ്ങി എന്നുപോലും പറയാം. പാർലമെന്റ് അംഗം എന്ന നിലയിൽ ഹൈബിയുടെ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ ജോലികളും വോട്ടർ പട്ടികയിൽ പേരുചേർക്കലും തുടങ്ങിയത് ഒരുമിച്ചാണ്. 

എറണാകുളത്തെ എംപി എന്ന നിലയിൽ കഴിഞ്ഞ 5 വർഷത്തെ ഹൈബിയുടെ പ്രവർത്തനങ്ങൾ, ഫണ്ട് വിനിയോഗം, ഓരോ മേഖല തിരിച്ചുള്ള വർക്ക് ഇതെല്ലാം ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് അന്നയും ഹൈബിയുടെ സ്റ്റാഫും ചേർന്നാണ്. ‘ഹൃദയത്തിൽ ഹൈബി’ എന്ന പുസ്തകം ഇറങ്ങും മുൻപേ ‘കമിങ് സൂൺ’ എന്ന ടാഗ് ലൈനിൽ നഗരത്തിൽ ഹോഡിങുകൾ. ഇത്ര മുൻപേ പ്രചാരണം തുടങ്ങിയോ എന്ന അടക്കംപറച്ചിലുകൾ സജീവമായപ്പോഴേക്കും സസ്പെൻസിന്റെ മറ നീക്കി പുസ്തകം ഇറങ്ങി. തിരഞ്ഞെടുപ്പു വന്നതോടെ പ്രചാരണത്തിനും അത് ഉപയോഗിക്കുന്നു.  

പോസ്റ്റർ രൂപകൽപനയുടെ മേൽനോട്ടം അന്ന നേരിട്ടാണു നടത്തിയത്. ‘തീം ബേസ്ഡ്’ പോസ്റ്റർ എന്ന് ആദ്യമേ തീരുമാനിച്ചു. ഒപ്പമിരുന്ന് ആർട് വർക്ക് ഫൈനലൈസ് ചെയ്തു. ഹൈബിയെ ഒരു വട്ടമെങ്കിലും നേരിട്ടു കാണാത്തവർ മണ്ഡലത്തിൽ ഉണ്ടാകില്ലെന്ന വിശ്വാസത്തിൽ മുഖം പൂർണമായി കാണിക്കാതെ മുക്കാൽ ഭാഗം വച്ചു പോസ്റ്റർ അടിച്ചു. പോസ്റ്റർ ഒട്ടിക്കുന്ന പ്രവർത്തകർ വിളിച്ചു ചോദിച്ചു: ‘ബാക്കി എവിടെ?’ പോസ്റ്ററിൽ ചരിഞ്ഞ നേർത്ത അക്ഷരങ്ങളിലെ എഴുത്തു കണ്ട് പേരു കണ്ണിൽപെടുന്നില്ലെന്നു സ്നേഹിതർ ആശങ്ക അറിയിച്ചു. ഹൈബി ഇക്കാര്യം പറഞ്ഞപ്പോൾ അന്ന ചിരിച്ചു: ‘‘കൃത്യമായി നിങ്ങളെത്തന്നെ വിളിച്ചില്ലേ’’. ‘വളരുന്ന എറണാകുളം’ എന്ന തീമിൽ രണ്ടാം റൗണ്ട് പോസ്റ്ററുകൾ ഇറങ്ങി. ഹൈബിയും എറണാകുളവുമായുള്ള ബന്ധം പ്രകടമാക്കുന്ന പോസ്റ്ററുകൾ. പ്രചാരണത്തിന്റെ ഭാഗമായി അന്ന നേരിട്ടു കോൺവന്റുകൾ സന്ദർശിച്ചു കഴിഞ്ഞു. അപാർട്മെന്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന്റെ ഏകോപനം. ഇൻസ്റ്റഗ്രാം, യൂ ട്യൂബ് കണ്ടന്റ് ഏകോപനത്തിലും അന്നയുടെ കയ്യുണ്ട്. 

പ്രചാരണത്തിനു ഹൈബിയെ കൊണ്ടുപോകാൻ രാവിലെ 6 മണിക്കു പ്രവർത്തകർ വീട്ടിലെത്തും. കാറിൽ സെറ്റ് ചെയ്ത ഐസ് ബോക്സിൽ കരിക്കിൻ വെള്ളമോ  മോരുംവെള്ളമോ ഒക്കെയായി വേനൽച്ചൂടിൽ അന്നയുടെ കരുതലുണ്ട്. ‘‘സ്ഥാനാർഥിയുടെ തിരക്കുകളിൽ ഹൈബിയെ കഴിയുന്നത്ര സ്ട്രെസ് ഫ്രീ ആക്കാനാണു ഞാൻ ശ്രമിക്കുന്നത്. മകൾ ക്ലാര പരീക്ഷ കഴിഞ്ഞു വീട്ടിലുണ്ടെങ്കിലും ഒന്നു പുറത്തു കൊണ്ടുപോകാൻ പോലും ഞങ്ങൾക്കു കഴിഞ്ഞിട്ടില്ല. അവൾക്കു പരാതിയില്ല. എല്ലാം മനസ്സിലാക്കി, ഞങ്ങളെ സ്വതന്ത്രരാക്കി വിട്ടിരിക്കുന്നു എന്നതു തന്നെയാണ് അവളുടെ ഏറ്റവും വലിയ സപ്പോർട്ട്’’. അന്ന പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com