വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
Mail This Article
കൊച്ചി ∙ വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ മറവിൽ പലരിൽ നിന്നായി 20 ലക്ഷത്തോളം രൂപ തട്ടിയെന്ന കേസുകളിൽ പറവൂർ കൈതാരം സ്വദേശി ഷിനോയിയെ (39) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവങ്ങളിൽ ഷിനോയിയുടെ ഭാര്യ ഉണ്ണിമായ റിമാൻഡിലാണ്. ഷിനോയ് ഒളിവിലായിരുന്നു. ലണ്ടനിൽ നിന്നു നാട്ടിൽ വരാനും തിരികെ പോകാനുമായി ഹരിപ്പാട് സ്വദേശിയിൽ നിന്നു 4 ലക്ഷത്തോളം രൂപ ഇവർ വാങ്ങിയിരുന്നു. തിരികെ പോകാൻ ടിക്കറ്റ് നൽകാതെ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
എളംകുളത്തെ സിറ ഇന്റർനാഷനൽ എന്ന ഇവരുടെ സ്ഥാപനത്തിനെതിരെയും ഇവർക്കെതിരെയും 6 മാസമായി പരാതിയുണ്ട്. പരാതി ചൂണ്ടിക്കാട്ടി വിളിപ്പിച്ചാൽ ഇവർ പരാതിക്കാരെയും പൊലീസിനെയും ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. പൊലീസിനു സംഭവത്തിൽ ഇടപെടാൻ പറ്റില്ലെന്നും ഇടപാടിൽ കരാറുണ്ടെന്നും പരാതിക്കാരൻ ഉപഭോക്തൃ കോടതിയിൽ പോവുകയാണു വേണ്ടതെന്നുമായിരുന്നു പ്രതികൾ വാദിച്ചിരുന്നത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി ആരോപണവും ആത്മഹത്യാ ഭീഷണിയും മുഴക്കിയിരുന്നു. ലണ്ടനിലേക്കു പോകാനും വരാനുമുള്ള ടിക്കറ്റെടുത്ത് നൽകാമെന്നു പറഞ്ഞാണ് ഇവർ പണം വാങ്ങിയിരുന്നത്.