വനംവകുപ്പിന്റെ കർഷക വിരുദ്ധ നിയമം; ആദ്യഘട്ട സമരത്തിന് ഇന്ന് സമാപനം
Mail This Article
അടിമാലി∙ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ മാങ്കുളം ഡിഎഫ്ഒ ഓഫിസിന് മുൻപിൽ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്നിരുന്ന റിലേ സത്യഗ്രഹ സമരത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും.ആനക്കുളം വാർഡ് മെംബർ സവിത റോയിയുടെ നേതൃത്വത്തിലാണ് ഇന്ന് സത്യഗ്രഹ സമരം നടക്കുന്നത്. രാവിലെ 9ന് സത്യഗ്രഹ സമരം ആരംഭിക്കും. ഇതിന് പിന്തുണ അറിയിച്ച് വ്യാപാരികൾ രാവിലെ മുതൽ വൈകിട്ട് 3 വരെ സ്ഥാപനങ്ങൾ അടച്ച് സത്യഗ്രഹ സമരത്തിന് പിന്തുണ നൽകും.
പെരുമ്പൻകുത്ത് പവിലിയൻ പ്രശ്നവുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളെ കയ്യേറ്റം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുക, കെഡിഎച്ച് ഭൂമിയിൽ വനം വകുപ്പിന്റെ അനാവശ്യ അവകാശ വാദങ്ങൾ അവസാനിപ്പിക്കുക, മലയോര ഹൈവേ അലൈൻമെന്റ് പുനഃസ്ഥാപിക്കുക, പഴയ ആലുവ– മൂന്നാർ രാജപാത ജനങ്ങൾക്ക് തുറന്നുകൊടുക്കുക, വന്യ മൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുക, വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിത പരിഷ്കാരങ്ങൾ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹസമരം നടത്തുന്നത്.