നൂറുമേനി, പരീക്ഷയിലും നെൽക്കൃഷിയിലും; തരിശുനിലത്ത് നെൽക്കൃഷി ചെയ്ത് പിഎസ്‌സി ഉദ്യോഗാർഥികൾ
Mail This Article
രാജാക്കാട്∙ സർക്കാർ ജോലിക്കു വേണ്ടിയുള്ള പരീക്ഷ പരിശീലനത്തിനിടെ നെൽക്കൃഷിയും നടത്തിയ യുവാക്കളുടെ കൂട്ടായ്മ നാടിനാകെ മാതൃകയാണ്. രാജാക്കാട് പഞ്ചായത്തിൽ പിഎസ്‌സി പരിശീലനം നടത്തുന്ന ‘യുവ’ എന്ന ഉദ്യോഗാർഥികളുടെ കൂട്ടായ്മയാണ് ഒന്നരയേക്കർ തരിശു നിലത്തിൽ നെൽക്കൃഷി ചെയ്ത് വിജയം വരിച്ചത്. പിഎസ്‌സി പരിശീലനം നടത്തുന്നവർക്ക് ഒരുമിച്ചിരുന്ന് പഠിക്കാനായി രാജാക്കാട് പഞ്ചായത്ത് സൗജന്യമായി ഒരു മുറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരുന്നു.
നാൽപതോളം ഉദ്യോഗാർഥികളാണ് ഇവിടെ പഠിക്കാനെത്തിയത്. ഇക്കൂട്ടത്തിലെ 12 അംഗങ്ങൾ ചേർന്നാണ് യുവ എസ്എച്ച്ജി രൂപീകരിച്ചത്. പഠനത്തോടാെപ്പം വരുമാനത്തിന് കൃഷി എന്ന ആശയം കൂട്ടായ്മയിലെ ചില അംഗങ്ങൾ പങ്കുവച്ചതോടെ അതിനായുള്ള അന്വേഷണമായി. ശാന്തൻപാറ ഐസിഎആർ കൃഷി വിജ്ഞാൻ കേന്ദ്രം നെൽക്കൃഷിക്ക് വേണ്ട വിത്തും വളവും സാങ്കേതിക സഹായങ്ങളും നൽകാൻ തയാറായതോടെ ആ സ്വപ്നം യാഥാർഥ്യമായി.
രാജാക്കാട്ടിലെ പാെതുപ്രവർത്തകനായ എ.ഡി.സന്തോഷ് രാജാക്കാട് ടൗണിന് സമീപമുള്ള തന്റെ തരിശുകിടന്ന ഒന്നരയേക്കർ നിലം കൃഷി ചെയ്യാൻ വിട്ടുനൽകി. അത്യുൽപാദന ശേഷിയുള്ള അക്ഷയ എന്ന ഇനം നെൽവിത്താണ് കൃഷി വിജ്ഞാൻ കേന്ദ്രം നൽകിയത്. 6 മാസംകാെണ്ട് 2 ഘട്ടമായി വിളവെടുത്തപ്പോൾ 8 കിന്റലോളം നെല്ല് ലഭിച്ചു. നിലമാെരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള ജോലികളിൽ സഹായിക്കാൻ ഇവരോടാെപ്പം പിഎസ്‌സി പരിശീലനം നടത്തുന്ന മറ്റ് ഉദ്യോഗാർഥികളുമെത്തി. കൂട്ടത്തിലുണ്ടായിരുന്ന 7 പേർക്ക് അടുത്തിടെ സർക്കാർ ജോലി ലഭിച്ചിരുന്നു. പത്തോളം പേർ വിവിധ ലിസ്റ്റുകളിൽ ഇടംപിടിച്ചിട്ടുമുണ്ട്.